ഡൽഹി; മുംബൈ ഭീകരാക്രമണത്തിൽ കോൺഗ്രസിനെ വെട്ടിലാക്കി മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം. അന്ന് പാകിസ്ഥാന് തിരിച്ചടി നൽകാതിരുന്നത് അമേരിക്കയുടെ സമ്മർദം കാരണമെന്നാണ് ചിദംബരത്തിന്റെ വെളിപ്പെടുത്തൽ. 2008 ലെ ഭീകരാക്രമണത്തിന് ശേഷം അന്താരാഷ്ട്ര സമ്മർദം കണക്കിലെടുത്ത് വിദേശകാര്യമന്ത്രാലയം തിരിച്ചടിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തു.
അന്ന് യുഎസ് വിദേശകാര്യ സെക്രട്ടറിയായിരുന്നകോണ്ടലീസ റൈസ് ഡൽഹിയിലെത്തി തന്നെയും, പ്രധാനമന്ത്രിയേയും നേരിൽ കണ്ടതായും ചിദംബംരം പറഞ്ഞു. 2008 ൽ ലോകത്തെ നടുക്കിയ ഭീകരാക്രമണം നടന്നിട്ടും പാകിസ്ഥാനെതിരെ മൻമോഹൻസിങ് സർക്കാർ എന്തുകൊണ്ട് തിരിച്ചടിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയായാണ് പി. ചിദംബരത്തിന്റെ വെളിപ്പെടുത്തൽ.
അന്ന് യുദ്ധം ആരംഭിക്കരുതെന്ന് പറയാൻ ലോകം മുഴുവൻ ഡൽഹിയിലേക്ക് വന്നു". അന്ന് പ്രതികാരം ചെയ്യാൻ ആഗ്രഹിച്ചിരുന്നെങ്കിലും സർക്കാർ സൈനിക നടപടിക്ക് തയ്യാറായില്ലെന്ന് ചിദംബരം പറഞ്ഞു. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചിദംബരത്തിന്റെ തുറന്നുപറച്ചിൽ. അതേ സമയം മുൻ ആഭ്യന്തരമന്ത്രിയുടെ വെളിപ്പെടുത്തലിനെ പരിഹസിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി.
അമേരിക്കൻ സമ്മർദത്തിന് വഴങ്ങിയാണ് ബിജെപി ഓപ്പറേഷൻ സിന്ദൂറിൽ വെടിനിർത്തൽ തീരുമാനം എടുത്തതെന്ന് ലോക്സഭയിലടക്കം കോൺഗ്രസ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഭരണകാലത്തെ സാഹചര്യം വെളിപ്പെടുത്തി മുൻ ആഭ്യന്ത്ര മന്ത്രി തന്നെ രംഗത്തെത്തിയത്. ഇതോടെ കോൺഗ്രസ് കൂടുതൽ പ്രതിരോധത്തിലാകുകയാണ്.