മുംബൈ: താലിബാൻ വിദേശകാര്യമന്ത്രി അമീര്‍ മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള ദാറുൽ ഉലൂം ദിയോബന്ദ് സന്ദർശിച്ചിരുന്നു. വലിയ സ്വീകരണമാണ് അമീർ ഖാൻ മുത്തഖിയ്‌ക്ക് അവിടെ ലഭിച്ചത്. താലിബാന്‍ മന്ത്രിയെ കാണാന്‍ നിരവധി പേരെത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഈ സംഭവത്തില്‍ കടുത്ത വിമർശനവും നിരാശയും പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ.
താലിബാൻ വിദേശകാര്യമന്ത്രിക്ക് ഇന്ത്യ നൽകിയ സ്വീകരണത്തിൽ ലജ്ജിച്ചു തലതാഴ്തത്തുന്നുവെന്നാണ് ജാവേദ് അക്തർ എക്സിൽ കുറിച്ചത്. 'എല്ലാത്തരം തീവ്രവാദത്തേയും വാതോരാതെ എതിർക്കുന്നവർ ഏറ്റവും പൈശാചികമായ ഭീകര സംഘടനയായ താലിബാൻ്റെ പ്രതിനിധിക്ക് നൽകിയ ആദരവും സ്വീകരണവും കാണുമ്പോൾ ഞാൻ നാണക്കേടിനാൽ ലജ്ജിച്ചു കൊണ്ട് തല കുനിക്കുന്നു' എന്നാണ് ജാവേദ് സർക്കാരിനെതിരെ വിമർശനമുന്നയിച്ചത്.
ദാറുൽ ഉലൂം ദിയോബന്ദിനെയും കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് ജാവേദിൻ്റെ പോസ്റ്റ്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക് കേന്ദ്രമായ ദാറുൽ ഉലൂം ദിയോബന്ദ് പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും നിരോധിച്ചവരിൽ ഒരാളായ താലിബാൻ്റെ 'ഇസ്ലാമിക് ഹീറോ' യ്‌ക്ക് ഇത്രയും ആദരവോടെ സ്വാഗതം നൽകിയതിൽ ദിയോബന്ദിനോടും നാണക്കേട് തോന്നുന്നുകയാണെന്നും പോസ്റ്റിൽ പറയുന്നു. ഇന്ത്യയിലെ എൻ്റെ സഹോദരീ സഹോദരന്മാരേ നമുക്ക് എന്താണ് സംഭവിക്കുന്നതെന്നുമുള്ള ചോദ്യമുന്നയിച്ചു കൊണ്ടാണ് ജാവേദ് അക്തർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യൻ സന്ദർശനം തുടരുന്നതിനിടയിലാണ് വലിയ വിമർശനങ്ങളുണ്ടാകുന്നത്.ഇന്ത്യയിലെത്തിയ ശേഷം വെള്ളിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയ നടപടി വൻ വിവാദമായി. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ കടുത്ത വിലക്കുകളാണ് താലിബാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസത്തിലും ജോലി ചെയ്യുന്നതിലും ഉൾപ്പെടെ വിലക്കേര്‍പ്പെടുത്തിയ സാഹചര്യങ്ങളുണ്ട്. ഇന്ത്യയിലും ഇത്തരം താലിബാൻ പ്രവണത നടത്തുന്നതിനെതിരെ കടുത്ത വിമർശനമുയർന്നതോടെ അത് തിരുത്തി വനിതാ മാധ്യമ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ വാര്‍ത്താസമ്മേളനം വിളിച്ചത്.
യുഎൻ സെക്യൂരിറ്റി കൗൺസിൽ അനുവാദം നൽകിയതോടെയാണ് അഫ്ഗാൻ മന്ത്രി ഡൽഹിയിലെത്തിയത്. 2021ൽ യുഎസ് സൈന്യം പിന്മാറിയതിനും താലിബാൻ സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതിനും ശേഷം ഇതാദ്യമായാണ് ഒരു താലിബാൻ നേതാവ് ഇന്ത്യയിലെത്തുന്നത്. അതേസമയം, ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ച വളരെ ഫലപ്രദമായിരുന്നു എന്ന് താലിബാൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.