കവരത്തി: ലക്ഷദ്വീപിലെ ജനവാസ ദ്വീപായ ബിത്ര ഏറ്റെടുക്കാൻ ഭരണകൂടം. സൈനിക ആവശ്യത്തിനായി ദ്വീപ് ഏറ്റെക്കുമെന്ന് സർക്കുലർ ഇറക്കി. സർക്കാർ നടപടിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും എന്ന് ലക്ഷദീപ് എംപി മുഹമ്മദ് ഹംദുള്ള സയീദ് അറിയിച്ചു.
സമാധാന പൂർണമായ ലക്ഷദ്വീപിൻ്റെ ജനജീവിതത്തെ അലോസരപ്പെടുത്താൻ വേണ്ടിയുള്ള നീക്കത്തിൻ്റെ ഭാഗമാണ് ബിത്ര ദ്വീപിനെ ഏറ്റെടുക്കാനുള്ള ഭരണകൂട നീക്കമെന്ന് എംപി പറഞ്ഞു. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ ആവാത്തതാണ്. ബിത്ര വിഷയത്തിൽ പ്രാഥമികമായ ഒരു ആലോചന യോഗം ഇന്നലെ ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്‌തിട്ടുണ്ട്. വരും നാളുകളിൽ ചെയ്യേണ്ടതും സ്വീകരിക്കേണ്ടതുമായ നടപടികൾക്ക് രൂപം നൽകി. ബിത്രയിലെ സഹോദരി സഹോദരന്മാരോടൊപ്പം ദ്വീപ് ജനത ഒന്നാകെയുണ്ടാകും. ഒറ്റക്കെട്ടായി ഈ പ്രതിസന്ധിയെ നേരിട്ട് വിജയിക്കുകയും ചെയ്യും - മുഹമ്മദ് ഹംദുള്ള സയീദ് എംപി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ബിത്ര ദ്വീപിന്റെ വിസ്തീർണം 91700 ചതുരശ്ര മീറ്റർ ആണ്. ഇന്ത്യയുടെ പ്രതിരോധ, തന്ത്രപരമായ ഏജൻസികൾക്ക് കൈമാറുക എന്ന ഉദ്ദേശ്യത്തോടെയാണ് ദ്വീപ് ഏറ്റെടുക്കുന്നത് എന്നാണ് ഭരണകൂടം പറയുന്നത്. ദ്വീപിന്റെ തന്ത്രപരമായ സ്ഥാനം, അതിന്റെ ദേശീയ സുരക്ഷാ പ്രസക്തി, സിവിലിയൻ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട് അന്തർലീനമായ ലോജിസ്റ്റിക്കൽ, ഭരണപരമായ വെല്ലുവിളികൾ എന്നിവയാണ് ഇതിന് കാരണമായി പറയുന്നത്.