"പോകേണ്ടവര്‍ക്ക് പോകാം, തടയില്ല; ഒപ്പമുള്ളവരെ ചേര്‍ത്തുപിടിക്കും"; പാര്‍ട്ടിയിലെ അസംതൃപ്തരോട് മമത ബാനര്‍ജി

പ്രതിപക്ഷത്തേക്കു മാറിയെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ അടിയറവ് പറയാൻ തയ്യാറല്ലെന്ന സന്ദേശമാണ് മമത അണികൾക്ക് നൽകുന്നത്.
തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി
തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിSource: ANI
Published on
Updated on

കാെൽക്കത്ത: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിയിലെ അസംതൃപ്തര്‍ക്ക് മുന്നറിയിപ്പുമായി മമത ബാനർജി. പാർട്ടി വിടാൻ താല്പര്യമുള്ളവർക്ക് പോകാമെന്നും, ആരെയും നിർബന്ധിച്ച് പിടിച്ചുനിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മമത വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാര്‍ഥികൾക്കാെപ്പം ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിൽ കാളിഘട്ടിലെ വസതിയിൽ സംസാരിക്കുകയായിരുന്നു മമത.

​"മറ്റു പാർട്ടികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് പോകാം, ആരെയും ഞാൻ തടയില്ല. പാർട്ടിയിൽ ഉറച്ചുനിൽക്കുന്നവരെ ചേർത്തുപിടിച്ച് ഞാൻ പാർട്ടിയെ അടിത്തട്ടിൽ നിന്ന് വീണ്ടും കെട്ടിപ്പടുക്കും. കേടുപാടുകൾ സംഭവിച്ച പാർട്ടി ഓഫീസുകൾ പുനഃനിർമിക്കണം. അതിന് ആവശ്യമെങ്കിൽ ഞാനും ഒപ്പമുണ്ടാകും. തൃണമൂൽ കോൺഗ്രസ് ഒരിക്കലും ആരുടെ മുന്നിലും തലകുനിക്കില്ല," മമത പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി
2011 മുതൽ അനുവദിച്ച ജാതി സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കും; വിചിത്ര നീക്കവുമായി ബംഗാൾ സർക്കാർ

294 അംഗ നിയമസഭയിൽ 291 സീറ്റുകളിലേക്ക് മത്സരിച്ചിട്ടും വെറും 80 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയത് തൃണമൂൽ കോൺഗ്രസിനുള്ളിൽ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. വർഷങ്ങളായി മമതയുടെ കോട്ടയായിരുന്ന ഭവാനിപുര്‍ മണ്ഡലത്തിൽ നേരിട്ട പരാജയവും പാർട്ടിക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. പ്രതിപക്ഷത്തേക്കു മാറിയെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ അടിയറവ് പറയാൻ തയ്യാറല്ലെന്ന സന്ദേശമാണ് മമത അണികൾക്ക് നൽകുന്നത്.

ഈ തെരഞ്ഞെടുപ്പിലെ ജനഹിതം 'മോഷ്ടിക്കപ്പെട്ടതാണ്' എന്നാണ് മമതയുടെ ആരോപണം. കനത്ത തോൽവിയിലുള്ള നിരാശ മാറ്റാനും, വരും കാലങ്ങളിൽ പാർട്ടിയെ കൂടുതൽ സജീവമാക്കാനും ലക്ഷ്യമിട്ടുള്ള മമതയുടെ സുപ്രധാന ചുവടുവെപ്പായാണ് ഈ യോഗത്തെ വിലയിരുത്തുന്നത്.

News Malayalam 24x7
newsmalayalam.com