ന്യൂ ഡൽഹി: രാജ്യസഭയിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് ജോൺ ബ്രിട്ടാസ് എംപി. പിഎം ശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. കേരളത്തിന് അവകാശപ്പെട്ടത് നേടിയെടുക്കാനാണ് ഇടപെട്ടത്. എംപിയെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അര്‍ഹിച്ച വിഹിതം നേടിയെടുക്കാന്‍ ഇടപെടും. പിഎം ശ്രീയില്‍ ഒപ്പിട്ട കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കോടികള്‍ കൈപ്പറ്റി. പിന്മാറിയതിനാല്‍ കേരളത്തിന് 360 കോടി ലഭിക്കില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയാണ് എന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ പറഞ്ഞത്. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നു. സര്‍വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.
അതേസമയം, പിഎം ശ്രീ വിവാദത്തിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജ്യസഭയിലെ വെളിപ്പെടുത്തൽ കേരളത്തിൽ ചർച്ചയായില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. പിഎം ശ്രീ ഒപ്പുവയ്ക്കാൻ ഇടനില നിന്നത് കേരളത്തിൽ നിന്നുള്ള സിപിഐഎമ്മിന്റെ രാജ്യസഭാ എംപിയാണ്. സിപിഐയുടെ ഇക്കാര്യത്തിലുള്ള നിലപാട് എന്തെന്ന് ബിനോയ് വിശ്വം വ്യക്തമാക്കണമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.