

ന്യൂഡല്‍ഹി: ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ക്ഷമാപണം നടത്തി എന്‍സിഇആര്‍ടി. പിശക് പറ്റിയതാണെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം. വിഷയത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നീതിന്യായ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.
എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള പാഠഭാഗം നല്‍കിയിരിക്കുന്നത്. ശരിയല്ലാത്ത ഉള്ളടക്കം നല്‍കിയതിന് മാപ്പ് ചോദിക്കുന്നുവെന്നും ശരിയായ ഉള്ളടക്കം കൂട്ടിച്ചേര്‍ക്കുമെന്നും എന്‍സിഇആര്‍ടി അറിയിച്ചു.
വിവാദ പാഠഭാഗം ഉള്‍പ്പെടുത്തിയ നടപടി കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും പുസ്തകം ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് വിരുദ്ധമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.
നീതിന്യായ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്നും എന്‍സിഇആര്‍ടിയുടെ നടപടി കടുത്ത അസ്വസ്ഥതയുണ്ടാക്കിയെന്നും കോടതി പറഞ്ഞു. ജഡ്ജിമാരും അഭിഭാഷകരും ഒരുപോലെ അസ്വസ്ഥരാണ്. എന്‍സിഇആര്‍ടിയുടെ നടപടി നടപടി കടുത്ത അസ്വസ്ഥതയുണ്ടാക്കി എന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, ഇതെങ്ങനെ കൈകാര്യം ചെയ്യാമെന്ന് തനിക്ക് അറിയാമെന്നും വ്യക്തമാക്കി.
ജുഡീഷ്യറിയിലെ അഴിമതി, ജഡ്ജിമാരുടെ കുറവ്, സങ്കീര്‍ണ്ണമായ നിയമനടപടികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നീ കാരണങ്ങളാല്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ ഏകദേശ കണക്ക് എന്നിവയാണ് പാഠഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതി (81,000), ഹൈക്കോടതികള്‍ (62,40,000), ജില്ലാ, സബോര്‍ഡിനേറ്റ് കോടതികള്‍ (4,70,00,000) എന്നിവിടങ്ങളിലെ കെട്ടിക്കിടക്കുന്ന കേസുകളുടെ ഏകദേശ എണ്ണം പുസ്തകത്തില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ദുഃഖകരമെന്നു പറയട്ടെ, ജുഡീഷ്യറിക്കുള്ളില്‍ പോലും അഴിമതിയും ദുഷ്പെരുമാറ്റവും ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരം സംഭവങ്ങള്‍ പൊതുജന വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നു', എന്ന മുന്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ വാക്കുകളും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.