ന്യൂഡല്‍ഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ ഈ മാസം 12ന് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയും ചേർന്നാണ് സ്ഥാനാർഥിയെ തീരുമാനിക്കുക. ഇന്ന് ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം.
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായിരുന്ന ജഗ്ദീപ് ധന്‍ഖഡിന്റെ രാജിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 21നാണ് ധന്‍ഖഡ് രാജിവെച്ചത്. 74കാരനായ ധന്‍ഖഡ് 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി ചുമതലയേറ്റെടുത്തത്. 2027 വരെ കാലവധിയുണ്ടെന്നിരിക്കെ ആപ്രതീക്ഷിതമായാണ് പദവി ഒഴിഞ്ഞത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി.
ഭരണഘടനയിലെ ആർട്ടിക്കിള്‍ 66(1) പ്രകാരം, ഇലക്ടോറല്‍ കൊളേജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. രാജ്യസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, രാജ്യസഭയിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങള്‍, ലോക്‌സഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എന്നിവരടങ്ങുന്നതാണ് ഇലക്ടോറല്‍ കൊളേജ്. ഇലക്ടോറല്‍ കൊളേജില്‍ നലവില്‍ 782 എംപിമാരാണുള്ളത്. 542 ലോക്‌സഭാ എംപിമാരും 240 രാജ്യസഭാ എംപിമാരും. ഭരണകക്ഷിയായ എന്‍ഡിഎയ്ക്കാണ് ഇലക്ടോറല്‍ കൊളേജില്‍ ഭൂരിപക്ഷമുള്ളത്.
സെപ്റ്റംബർ ഒന്‍പതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21നാണ്. 25ാം തീയതി പത്രികകള്‍ പരിശോധിക്കും.