

ഉള്ളിയിലും വെളുത്തുള്ളിയിലുമുള്ള നെഗറ്റീവ് എനർജിയെ കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്ന ഹർജി തള്ളി സുപ്രീം കോടതി. അടിസ്ഥാനമില്ലാത്തതാണെന്ന് കാട്ടിയാണ് അഭിഭാഷകനായ സച്ചിൻ ഗുപ്ത നൽകിയ ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
ഹർജി തള്ളിയ സുപ്രീം കോടതി ജൈനമത വിശ്വാസികളുടെ ഭക്ഷണ ശീലത്തെ ചോദ്യം ചെയ്ത് അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് എന്തിനാണെന്നും ചോദിച്ചു. പാതിരാത്രിലിരുന്നാണോ ഹർജി തയ്യാറാക്കിയതെന്ന് പരിഹസിച്ച കോടതി ഇത്തരം ഹർജിയുമായി ഇനിയും വന്നാൽ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഇത് കൂടാതെ മറ്റ് നാല് പൊതു താൽപര്യ ഹർജികളും ഇയാൾ സമർപ്പിച്ചിരുന്നു. മദ്യത്തിലെയും പുകയില ഉത്പ്പന്നങ്ങളിലേയും ദോഷകരമായ വസ്തുക്കൾ നിയന്ത്രിക്കണം, സ്വത്ത് രജിസ്ട്രേഷൻ നിർബന്ധമാക്കണം, ക്ലാസിക്കൽ ഭാഷാ പദിവ നൽകാൻ മാർഗ രേഖ വേണം എന്നിവയൊക്കെയായിരുന്നു മറ്റു ഹർജികൾ. അടിസ്ഥാനമില്ലെന്ന് കൃത്യമായ നിയമാടിത്തറയില്ലാത്തതുമാണെന്ന് കാണിച്ചായിരുന്നു കോടതി ഈ ഹർജികളൊക്കെ നൽകിയത്. ഹർജിക്കാരൻ അഭിഭാഷകനല്ലായിരുന്നുവെങ്കിൽ വൻ തുക പിഴയായി ചുമത്തിയേനെ എന്നും കോടതി മുന്നറിയിപ്പ് നൽകി.