ഉത്തരേന്ത്യയെ ദുരിതത്തിലാക്കി കാലവർഷം ശക്തമാകുന്നു. ഹിമാചൽ പ്രദേശിലും, മധ്യപ്രദേശിലും കനത്തമഴ തുടരുകയാണ്. ഹിമാചൽ പ്രദേശിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണസംഖ്യ വർധിക്കുന്നു,12 ഓളം പേരെ കാണാതായെന്ന് റിപ്പോർട്ടുകൾ. ശക്തമായ മഴയിൽ ബിയാസ് നദിയിലെയും ഗംഗാനദിയിലെയും ജലനിരപ്പ് ഉയർന്നു.
ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയാണ് ഇന്നലെ രാത്രി മുതൽ അനുഭവപ്പെടുന്നത്. ഹിമാചലിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാണ്ഡിയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ശക്തമായ മഴയെ തുടർന്ന് ബിയാസ് നദിയിൽ വെള്ളപ്പൊക്കം രൂക്ഷമാണ്.
മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.മേഘവിസ്ഫോടനമുണ്ടായ മാണ്ഡിയിലെ കർസോഗിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രഘുനാഥ് കാ പഹാഡിൽ കുടുങ്ങിയ 12 പേരെ മാണ്ഡി സദർ പൊലീസ് സംഘം രക്ഷപ്പെടുത്തി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കണക്കിലെടുത്ത് മാണ്ഡിയിലെ 129 ഉം സിർമൗറിലെ 92 ഉം ഉൾപ്പെടെ 259 റോഡുകൾ അടച്ചു.
ഉത്തരാഖണ്ഡിലെ ഋഷികേശിൽ തുടർച്ചയായി പെയ്ത മഴയിൽ ഗംഗാനദിയിലെ ജലനിരപ്പ് ഉയർന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശം നൽകി. യമുനോത്രി ദേശീയപാതയിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. റോഡിൻ്റെ ഭാഗങ്ങൾ ഒലിച്ച് പോയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
ബിഹാറിൽ ശക്തമായ മഴയിൽ പട്ന ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് പുറത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിലെ ജടാശങ്കർ ധാം ക്ഷേത്രത്തിൽ വെള്ളം കയറി. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ മധ്യ ഇന്ത്യ, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ സർക്കാരിനും ജനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഗോദാവരി, മഹാനദി, കൃഷ്ണ തുടങ്ങിയ നദികളുടെ വൃഷ്ടിപ്രദേശങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.