

ജമ്മു:ഡൽഹിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ നടക്കുന്ന അന്വേഷണത്തിൽ ജമ്മു കശ്മീരിലെ ജനങ്ങൾക്കെതിരെ വിവേചനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇന്ന് രാവിലെ ജമ്മുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഒമർ അബ്ദുള്ളയുടെ പരാമർശം. സ്ഫോടനത്തെ ശക്തമായി അപലപിച്ച ഒമർ അബ്ദുള്ള നിരപരാധികളെ ഇത്രയും ക്രൂരമായി കൊല്ലുന്നതിനെ ഒരു മതത്തിനും ന്യായീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
"നമ്മൾ ഒരു കാര്യം ഓർക്കണം. ജമ്മു കശ്മീരിലെ മുസ്ലീമുകളും തീവ്രവാദികളോ തീവ്രവാദികളുമായി ബന്ധപ്പെട്ടവരോ അല്ല. ഇവിടുത്തെ സമാധാനവും സാഹോദര്യവും നശിപ്പിക്കുന്ന ചുരുക്കം ചില ആളുകൾ മാത്രമാണിത്. ജമ്മു കശ്മീരിലെ ഓരോ നിവാസിയെയും ഓരോ കശ്മീരി മുസ്ലീമിനെയും ഒരൊറ്റ കണ്ണോടെ നോക്കുകയും അവരിൽ ഓരോരുത്തരും തീവ്രവാദികളാണെന്ന് കരുതുകയും ചെയ്യുമ്പോൾ ജനങ്ങളെ ശരിയായ പാതയിൽ നിർത്തുവാൻ പ്രയാസമാണ്" അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് ചില കശ്മീരി ഡോക്ടർമാരെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് അദ്ദേഹത്തിൻ്റെ പരാമർശം. ഐ20 യുടെ ഡ്രൈവറായിരുന്ന ഡോ. ഉമർ മുഹമ്മദും ഡോ. മുസമ്മിലും പുൽവാമയിൽ നിന്നുള്ളവരും ഡോ. അദീൽ റാത്തർ അനന്ത്‌നാഗിൽ നിന്നുമുള്ളയാളാണ്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് (ജെഎം) എന്ന ഭീകര സംഘടനയുമായുള്ള ഇവരുടെ ബന്ധവും അന്വേഷണത്തിൽ പുറത്തു വന്നിട്ടുണ്ട്.
സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കഠിനമായി ശിക്ഷിക്കണമെന്നും നിരപരാധികളെ മാറ്റി നിർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭീകരവാദികളെന്ന് സംശയിക്കുന്നവരുടെ പ്രൊഫഷണൽ പശ്ചാത്തലത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇതിന് മുമ്പ് നമ്മൾ സർവകലാശാലകളിലെ പ്രൊഫസറെ കണ്ടിട്ടില്ലേ? വിദ്യാസമ്പന്നരായ ആളുകൾ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടില്ലെന്ന് ആരാണ് പറഞ്ഞത്? അവർ ഇടപെടാറുണ്ട്" എന്നും അദ്ദേഹം മറുപടി നൽകി.
സ്ഫോടനത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചയേയും അദ്ദേഹം ചോദ്യം ചെയ്തു. സ്ഫോടനവുമായി ബന്ധമുള്ള ഒരു ഡോക്ടറെ അദ്ദേഹത്തിന്റെ മുൻ ജോലിയിൽ നിന്ന് പുറത്താക്കിയതിന് ശേഷം എന്തെങ്കിലും അന്വേഷണം നടത്തിയോ എന്ന് അദ്ദേഹം ചോദിച്ചു.സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ കേന്ദ്ര സർക്കാരിനെ സഹായിക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ, ഞങ്ങൾ അത് ചെയ്യുന്നുണ്ടെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി.
ഡോ. മുസമ്മിൽ, ഡോ. അദീൽ, ലഖ്‌നൗ നിവാസിയായ വനിതാ ഡോക്ടർ ഷഹീൻ സയീദ് എന്നിവർ ഇപ്പോൾ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണ്. സ്‌ഫോടന ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്ന ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ഇവർ മൂന്നുപേരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.