

ഡൽഹി: ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ ബഹിരാകാശയാത്രികരെ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കുന്നതിനുള്ള പാരച്യൂട്ട് പരീക്ഷണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ തിരിച്ചിറങ്ങുന്ന ക്രൂ മൊഡ്യൂളിൻ്റെ വേഗത കുറച്ച് സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കാൻ സഹായിക്കുന്ന പ്രധാന പാരച്യൂട്ട് സിസ്റ്റൻ്റെ പരീക്ഷണമാണ് നടന്നത്
ഇന്ത്യൻ വ്യോമസേനയുടെ IL-76 വിമാനത്തിൽ നിന്ന് 2.5 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ഡമ്മി പേടകം ഉപയോഗിച്ചുള്ള ഈ പരീക്ഷണം നടത്തിയത്. പേടകത്തിൻ്റെ വേഗം നിയന്ത്രിക്കപ്പെട്ടതിന് ശേഷം മൂന്ന് പൈലറ്റ് പാരച്യൂട്ടുകൾ പ്രവർത്തിക്കും.
പിന്നാലെ മൂന്ന് മെയിൻ പാരച്യൂട്ടുകൾ നിവരും. അവസാന ഘട്ടത്തിൽ ഈ വലിയ മെയിൻ പാരച്യൂട്ടുകളാണ് ക്രൂ മൊഡ്യൂളിൻ്റെ വേഗത പൂർണമായും കുറയ്ക്കുകയും സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കാൻ സഹായിക്കുകയും ചെയ്യുക. ഐഎസ്ആർഒ, ഡിആർഡിഒ, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ കരസേന എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.