ബെംഗളൂരു: ഉച്ചഭക്ഷണത്തിൽ പുഴുങ്ങിയ മുട്ട ഉൾപ്പെടുത്തിയതിന് 84 കുട്ടികളുടെ ടിസി വാങ്ങി രക്ഷിതാക്കൾ. കർണാടകയിലെ തുമാകുരു ജില്ലയിലെ തിപ്തൂർ ബ്ലോക്കിലെ അലക്കെരെ സർക്കാർ സ്കൂളിലാണ് സംഭവം. ലിംഗായത്ത് സമുദായക്കാരായ രക്ഷിതാക്കളാണ് കുട്ടികളെ മാറ്റി ചേർത്തത്. ഉച്ചഭക്ഷണ പദ്ധതിയിൽ നേന്ത്രപ്പഴത്തിനൊപ്പം മുട്ട ഉൾപ്പെടുത്തിയത് ലിംഗായത്തുകളേയും ചില ബ്രാഹ്മണ സംഘടനകളേയും പ്രകോപിപ്പിച്ചിരുന്നു.
സസ്യാഹാരികളാണ് ലിംഗായത്തുകൾ. സ്കൂളിൽ 40 ശതമാനം ഇവരാണ്. 60 ശതമാനം വരുന്ന വൊക്കലിംഗ, പട്ടികജാതി സമുദായക്കാർ മുട്ട വിളമ്പുന്നതിന് അനുകൂലവുമാണ്. സ്കൂൾ കുട്ടികൾക്ക് മുട്ട നൽകാൻ കർണാടകയിൽ അസിം പ്രേംജി ഫൗണ്ടേഷൻ 1,500 കോടി രൂപ വാഗ്ദാനം ചെയ്തിരിക്കെയാണ് പുതിയ വിവാദം.
144 കുട്ടികളാണ് സ്കൂളിലുണ്ടായിരുന്നത്. നേരത്തെ കുട്ടികൾക്ക് നേന്ത്രപ്പഴം വിതരണം ചെയ്തിരുന്നു. പിന്നാലെയാണ് സ്കൂളിൽ പുഴുങ്ങിയ മുട്ട ഉൾപ്പെടുത്തിയത്. തുടർന്ന് സ്കൂളിൽ മുട്ട പാകം ചെയ്യുന്നതിനു പകരം വീട്ടിലേക്ക് കൊടുത്തു വിടണമെന്ന് ചില രക്ഷിതാക്കൾ അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നു. സമീപത്ത് ഒരു ക്ഷേത്രം ഉണ്ടെന്നുള്ളതാണ് ഇതിന് കാരണമായി രക്ഷിതാക്കൾ പറഞ്ഞത്. എന്നാൽ കുട്ടികൾക്ക് പുഴുങ്ങിയ മുട്ട സ്കൂളിൽ വെച്ച് തന്നെ നൽകണമെന്നായിരുന്നു മറ്റ് രക്ഷിതാക്കളുടെ ആവശ്യം.
ഇതോടെയാണ് അധികൃതർ സ്കൂളിൽ മുട്ട പാചകം ചെയ്യാൻ തീരുമാനിച്ചത്. പിന്നാലെയാണ് 84 കുട്ടികളെ രക്ഷിതാക്കൾ മറ്റ് സ്കൂളിലേക്ക് മാറ്റി ചേർത്തത്. കീലാര, ഹനകെരെ, ബെസാഗരഹള്ളി ഗ്രാമങ്ങളിലെ സ്കൂളുകളിലേക്കാണ് കുട്ടികളെ മാറ്റിയതെന്ന് ഗ്രാമപഞ്ചായത്ത് അംഗം മഹേഷ് പറഞ്ഞു. രക്ഷിതാക്കളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് സ്കൂൾ വികസന, നിരീക്ഷണ സമിതി അംഗം ചന്ദ്രു ആലക്കരെ, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ കെ.ടി. സൗഭാഗ്യ എന്നിവർ പറയുന്നത്.