

ഡൽഹി: ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നത് കുറ്റകരമാക്കുന്ന ബില്‍ പാര്‍ലമെൻ്റ് പാസാക്കി.രണ്ട് അംഗങ്ങള്‍ ബില്ലില്‍ സംസാരിച്ച ശേഷം ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബില്‍ 2026 ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. വന്ദേമാതരത്തെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍.
ദേശീയ ഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി വന്ദേമാതരത്തിന് നല്‍കുന്നതിനുള്ള ഒരു പ്രധാന നടപടിയാണിതെന്ന് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വന്ദേമാതരത്തിന് അര്‍ഹമായ പദവി നല്‍കണമായിരുന്നുവെന്നും എന്നാല്‍ പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ അവര്‍ അത് നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡിഎംകെയിലെ എ. രാജ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. പിന്നീട് രാജ രേഖകള്‍ കീറിക്കളഞ്ഞു. രാജ്യസഭ ബുധനാഴ്ചയും ലോക്‌സഭ വ്യാഴാഴ്ചയുമാണ് ബിൽ പാസാക്കിയത്. കുറ്റക്കാർക്ക് മൂന്നു വർഷം വരെ തടവോ പിഴയോ ലഭിക്കുന്നതാണ് ബിൽ.
1971-ലെ ദേശീയ ബഹുമതി അനാദരവ് നിയമത്തിലാണ് ഈ ഭേദഗതി വരുത്തിയത്. വന്ദേമാതരത്തിൻ്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളങ്ങൾക്ക് ഇടയിലാണ് ഇരുസഭകളും ശബ്ദവോട്ടിലൂടെ ബിൽ പാസാക്കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ലോക്സഭയിലും രാജ്യസഭയിലും ബില്ലിന് മറുപടി നൽകിയത്.