

ഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഉണ്ടായ ആഭ്യന്തര ഇന്ധന പ്രതിസന്ധി തരണം ചെയ്യാനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചു. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾക്കായി പെട്രോൾ, ഡീസൽ എന്നിവ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലായ് ഒന്ന് മുതൽ ഒഴിവാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു.
അന്താരാഷ്ട്ര തലത്തിൽ സംഘർഷം രൂക്ഷമായതോടെ രാജ്യത്ത് ഇന്ധന ക്ഷാമം ഉണ്ടായേക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് സർക്കാർ ജൂൺ മാസത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഒരു ഉപഭോക്താവിനോ വാഹനത്തിനോ ദിവസം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ നൽകാവൂ എന്നായിരുന്നു ഉത്തരവ്.
നിലവിൽ സാഹചര്യം മെച്ചപ്പെട്ടതിനാലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. ഗതാഗത കമ്പനികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഇനി മുതൽ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് നിയന്ത്രണങ്ങളില്ലാതെ ഇന്ധനം വാങ്ങാനാകും.