

ന്യൂഡൽഹി: എല്ലാ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും ബംഗ്ലാദേശിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിനെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്നും അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നത് വരെ ബംഗ്ലാദേശിനെ എല്ലാ മത്സരങ്ങളില്‍ നിന്നും വിലക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നാളെ കേസ് പരിഗണിക്കും. ദേവയാനി സിംഗ് എന്നയാളാണ് അഭിഭാഷകന്‍ പുളകിത് പ്രകാശ് വഴി ഹര്‍ജി നല്‍കിയത്.
അടുത്ത മാസം ആരംഭിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ പങ്കെടുപ്പിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള വേദിയാവുക.
ഹര്‍ജിയില്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ), ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി), ശ്രീലങ്ക ക്രിക്കറ്റ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്നിവരെ കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്.