

ഹിമാചൽ പ്രദേശിലാണ് മനസലിയിക്കുന്ന സംഭവം നടന്നത്. ഹിമാചലിലെ കനത്ത മഞ്ഞുവീഴ്ചയിലും തൻ്റെ യജമാനന് ഒരു പിറ്റ്ബുൾ നായ കാവൽ നിന്നത് 4 ദിവസമാണ്. ചമ്പ വാലിയിൽ ട്രെക്കിംഗിനിടെ ഉണ്ടായ മഞ്ഞുവീഴ്ചയിൽ രണ്ട് കസിൻസിനെ കാണാതായതിനെ തുടർന്നാണ് ഈ സംഭവം.
നായയുടെ ഉടമയായ പിയൂഷും ബന്ധുവും രക്ഷിക്കാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നുവെങ്കിലും രക്ഷാപ്രവർത്തകർ അവരുടെ അടുത്ത് എത്തിയപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു. പിയൂഷിൻ്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് അയാൾക്ക് തൊട്ടടുത്ത് ഇരിക്കുന്ന പിറ്റ് ബുൾ നായയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
പൂജ്യത്തിനും താഴെയുള്ള താപനിലയിലാണ് ഉടമയുടെ അരികിൽ തന്നെ നായ നാലു ദിവസം കഴിഞ്ഞത്. പിയൂഷിൻ്റെ ശരീരത്തിന് കാവൽ നിന്നിരുന്ന നായ ആദ്യമൊന്നും രക്ഷാപ്രവർത്തകരെ ഉടമയുടെ ശരീരത്തിൽ തൊടാൻ പോലും അനുവദിച്ചിരുന്നില്ല. പിന്നീട്, പിയൂഷിൻ്റെ ബന്ധുവിൻ്റെ മൃതദേഹവും അടുത്തുള്ള ഒരു മലഞ്ചെരുവിൽ നിന്ന് രക്ഷാപ്രവർത്തകർ കണ്ടെടുത്തു.
മൃതദേഹങ്ങളും നായയെയും പ്രദേശത്ത് നിന്ന് ഹെലികോപ്റ്റർ വഴിയാണ് പുറത്തെടുത്തത്. രക്ഷാപ്രവർത്തകർ നായയെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിൻ്റെ ഒരു വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.ഉടമയുടെ മൃതദേഹത്തിന് കാവൽ ഇരിക്കുമ്പോഴും തൻ്റെ യജമാനനൻ മരണപ്പെട്ടതിനെ കുറിച്ച് ആ നായയ്ക്ക് അറിവില്ലായിരുന്നുവെന്നാണ് വിവരം.