ചൈന: ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഭീകരവാദത്തിൻ്റെ ഇരയാണ്. ഭീകരവാദത്തോട് രാജ്യത്തിന് സീറോ ടോളറൻസ് നിലപാടാണ്. ഭീകരസംഘടനകളെ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിർത്തി കടന്നുള്ള തീവ്രവാദം ഉയർത്തി കാട്ടിയ മോദി ഭീകരവാദം മാനവരാശിക്ക് ഭീഷണി ഉയർത്തുന്നുവെന്ന് പറഞ്ഞു. ഇന്ത്യ നാല് ദശകമായി ഭീകരവാദം കൊണ്ട് ബുദ്ധിമുട്ടുന്നു. ഭീകരവാദത്തിൻ്റെ ഇരയാണ് ഇന്ത്യ. ഭീകരവാദത്തിനെതിരെ ഉറച്ച നിലപാട് എടുക്കണം. അൽ ഖ്വെയ്ദയ്ക്കും അനുബന്ധ ഭീകരസംഘടനകൾക്കും എതിരായ പോരാട്ടത്തിൽ ഇന്ത്യ നേതൃത്വം നൽകി. ഒരു രീതിയിലുള്ള തീവ്രവാദവും അനുവദിക്കാനാകില്ലെന്നും മോദി പറഞ്ഞു. മോദി പാകിസ്ഥാന് പരോക്ഷ വിമർശനമുയർത്തിയത് പാക് പ്രധാനമന്ത്രി ഷെഹബാസ് ശെരീഫും വേദിയിൽ ഇരിക്കെയാണ്.
അതേസമയം നരേന്ദ്ര മോദി - വ്ളാദിമിർ പുടിൻ നിർണായക കൂടിക്കാഴ്ച ഉടൻ നടക്കും. അമേരിക്കയുടെ പ്രതികാര ചുങ്കം, റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. പുടിനെ കാണുന്നത് എപ്പോഴും ആഹ്ളാദമെന്ന് മോദി എക്സിൽ കുറിച്ചു.