

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ ദശാബ്ദത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഘട്ടത്തിൽ വിദേശീയ വിഭവങ്ങൾക്ക് മേലുള്ള ആശ്രയത്വം പരമാവധി ലഘൂകരിക്കാനായി ഒറ്റക്കെട്ടായി പ്രവർത്തിക്കാനും പൗരന്മാരോട് മോദി അഭ്യർഥിച്ചു. വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നിലവിലെ പ്രതിസന്ധി നിറഞ്ഞ ഈ സാഹചര്യം രാജ്യത്തെ ജനങ്ങളിൽ ഏറ്റവും കുറഞ്ഞ ആഘാതം മാത്രമേ ഏൽപ്പിക്കൂവെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ട്. നമ്മുടെ കടമകൾ നിറവേറ്റുന്നതിനും രാജ്യത്തിൻ്റെ വിഭവങ്ങളിൽ ചുമത്തിയിരിക്കുന്ന ഭാരം ലഘൂകരിക്കാനും ഇന്ന് നാമെല്ലാവരും ഒത്തുചേരേണ്ടതുണ്ട്. നിലവിലെ പ്രതിസന്ധി രാജ്യം തരണം ചെയ്യും," മോദി ആഹ്വാനം ചെയ്തു.
ചെറുതോ വലുതോ ആകട്ടെ, എല്ലാ ശ്രമങ്ങളിലൂടെയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നും വിദേശ കറൻസി ചെലവഴിക്കുന്ന വ്യക്തിഗത പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മോദി രാജ്യത്തോട് അഭ്യർഥിച്ചു.
"ഈ മണിക്കൂറിലെ ആവശ്യം 'വോക്കൽ ഫോർ ലോക്കൽ' എന്നത് ഒരു മാസ്സ് മൂവ്മെൻ്റ് ആക്കി മാറ്റുകയാണ്. വിദേശ ഉൽപ്പന്നങ്ങൾക്ക് പകരം നമുക്ക് പ്രാദേശിക ഉൽപ്പന്നങ്ങൾ സ്വീകരിക്കാം. നമ്മുടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും നമ്മുടെ രാജ്യത്തെയും സംരംഭകരെ ശാക്തീകരിക്കാം," മോദി വിശദീകരിച്ചു.
വിദേശ ഉൽപ്പന്നങ്ങൾക്ക് പകരം തദ്ദേശീയ ഉൽപ്പന്നങ്ങൾ സ്വീകരിക്കാനും, പെട്രോളിൻ്റേയും ഡീസലിൻ്റേയും ഉപയോഗം കുറയ്ക്കാനും, മെട്രോ, ഇലക്ട്രിക് വാഹനങ്ങൾ, പൊതുഗതാഗതം എന്നിവ കൂടുതലായി ഉപയോഗിക്കാനും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. സ്ഥിതി സാധാരണ നിലയിലാകുന്നത് വരെ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. വെർച്വൽ മീറ്റിംഗുകൾക്കും ഓഫീസുകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനും മുൻഗണന നൽകണമെന്ന് മോദി പൊതുജനങ്ങളോട് അഭ്യർഥിച്ചു.