ഡൽഹി; വധശിക്ഷ നടപ്പാക്കാൻ മറ്റ് മാർഗങ്ങൾ അവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിന്റെ എതിർപ്പ് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി. തൂക്കിക്കൊല്ലൽ എന്ന പരമ്പരാഗത രീതിക്ക് പകരം മറ്റ് വഴികൾ നിർദേശിച്ചുള്ള പൊതു താൽപര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി. കുറ്റവാളികൾക്ക് വധശിക്ഷ നടപ്പാക്കാനുള്ള ഒരു മാർഗമായി വിഷം കുത്തിവയ്ക്കൽ നൽകണമെന്ന് ഹർജിയിൽ നിർദേശിച്ചിരുന്നു.
തൂക്കികൊല വളരെ പഴയ നടപടിക്രമമാണ്. അതിന് പകരം മറ്റ് മാർഗങ്ങൾ എന്ന പരിഷ്കാരങ്ങളെ സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തതാണ് പ്രശ്നമമെന്നും കോടതി ചൂണ്ടിക്കാട്ടി. കാലക്രമേണ കാര്യങ്ങൾ മാറുമെന്നും ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
"കുറഞ്ഞപക്ഷം ശിക്ഷിക്കപ്പെട്ട തടവുകാരന് ഒരു ഓപ്ഷൻ നൽകുക. അവർക്ക് തൂക്കിക്കൊല്ലണോ അതോ കുത്തിവയ്പ്പ് വേണോയെന്ന്. തൂക്കിക്കൊല്ലലിനെ അപേക്ഷിച്ച് കുത്തിവയ്പ്പ് വേഗത്തിലുള്ളതും മനുഷ്യത്വപരവും മാന്യവുമാണ്. സൈനിക സംവിധാനങ്ങളിലും, മറ്റ് രാജ്യങ്ങളിലുമെല്ലാം അത്തരം നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാൽ തൂക്കിക്കൊല ക്രൂരവും പ്രാകൃതവും ഏറെ നേരം നീണ്ടുനിൽക്കുന്നതുമാണ്." ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ ഋഷി മൽഹോത്ര പറഞ്ഞു.
എന്നാൽ ആ നിർദേശം പ്രായോഗികമല്ലെന്ന് സർക്കാർ നൽകിയ എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക സോണിയ മാത്തൂർ, തടവുകാർക്ക് ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യുന്നത് എളുപ്പമല്ല, അത് നയന്ത്രപരമായ തീരുമാനങ്ങളിൽ ഉൾപ്പെടുന്നതാണെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് കേസ് നവംബർ 11 ലേക്ക് മാറ്റി.