

ചണ്ഡീഗഢ്: കർഷകർക്ക് നികുതി ഇല്ലാതെ ലിറ്ററിന് 35 രൂപ നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് ആള്‍ ഇന്ത്യ കിസാന്‍ സഭ. വിത്തിറക്കലിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇന്ധന വിലയും വളങ്ങളുടെ ക്ഷാമവും സീസണിൽ പ്രതികൂലമായി ബാധിക്കുമോയെന്നാണ് കർഷകരുടെ ആശങ്ക. ഏഴ് ദിവസത്തിനുള്ളില്‍ ആവശ്യങ്ങള്‍ നടപ്പായില്ലെങ്കില്‍ മെയ് 25 ന് രാജ്യ വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കിസാന്‍ സഭ അറിയിച്ചു.
പഞ്ചാബില്‍ മാത്രം അഞ്ചര ലക്ഷത്തോളം ട്രാക്ടറുകളും ഒന്നര ലക്ഷത്തോളം കൊയ്ത്തു യന്ത്രങ്ങളും കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്. ഇന്ധന വില വർധിച്ചതോടെ ഉത്പാദന ചെലവ് ഏക്കറിന് 5000 രൂപ മുതല്‍ 10000 രൂപ വരെ വർധിക്കുമെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ ദിവസം ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചാണ് ഡീസൽ വില പ്രഖ്യാപിച്ചത്. ഇത് നെൽകൃഷിയുടെ ചെലവ് ഗണ്യമായി വർധിപ്പിക്കും എന്നതാണ് പ്രധാന ആശങ്ക.
ഏകദേശം 5.50 ലക്ഷം ട്രാക്ടറുകൾ, കൊയ്ത്തുയന്ത്രങ്ങൾ, ഏകദേശം 1.2 ലക്ഷം വിള അവശിഷ്ട സംസ്കരണ യന്ത്രങ്ങൾ, 1.5 ലക്ഷം കുഴൽക്കിണറുകൾ എന്നിവയിൽ ഇന്ധനം ഉപയോഗിക്കുന്നു. ജൂൺ,സെപ്റ്റംബർ മാസങ്ങളിൽ പഞ്ചാബിൽ നടക്കുന്ന ഡീസൽ വിൽപ്പനയുടെ ഏകദേശം 50 ശതമാനവും കാർഷിക മേഖലയുമായി ബന്ധപ്പെട്ടതാണെന്നാണ് കണക്കുകൾ. അതോടൊപ്പം വർധിച്ചുവരുന്ന മറ്റ് ചെലവുകളും വളങ്ങളുടെ ക്ഷാമവും ഈ വർഷത്തെ നെൽകൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നും കർഷകർ പറഞ്ഞു.