

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞർക്ക് സ്വയം വിരമിക്കലിനും രാജിക്കും നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഗഗൻയാൻ ഉൾപ്പെടെയുള്ള സുപ്രധാന ബഹിരാകാശ ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് 'എ' ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കുമാണ് രാജി വെക്കാനും VRS എടുക്കാനും ഇനി മുതൽ നിയന്ത്രണമുണ്ടാവുക.
നിർണായക പ്രോജക്ടുകൾ അവസാനിക്കുന്നത് വരെ ഇത്തരം അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ജൂലൈ 14ലെ ഇൻ്റേണൽ മെമ്മോറാണ്ടത്തിൽ പറയുന്നുന്നതായാണ് റിപ്പോർട്ട്. ശാസ്ത്രജ്ഞരുടെ രാജി സുപ്രധാന പദ്ധതികളെ ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സമീപകാലത്ത് നൂറിലധികം ശാസ്ത്രജ്ഞരാണ് ഇസ്രോ വിട്ടിറങ്ങിയത്.
സെൻ്റർ ഡയറക്ടർമാർക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുള്ളത്. മുമ്പ് ഇത്തരത്തിലുള്ള നടപടികളിൽ തീരുമാനമെടുക്കാൻ ഇവർക്കുണ്ടായിരുന്ന അധികാരവും എടുത്ത് മാറ്റിയിട്ടുണ്ട്. നിർണായക പദ്ധതികൾ പൂർത്തിയാകുന്നതു വരെ ഇത്തരം അപേക്ഷകൾ സ്വീകരിക്കരുതെന്നാണ് ഉത്തരവ്.ഇതിന് പകരമായി ഇവരുടെ ശുപാർശയോട് കൂടി എല്ലാ അപേക്ഷകളും ബഹിരാകാശ വകുപ്പിൽ സമർപ്പിക്കാനാകും.
സമീപ കാലത്തായി ഏകദേശം 120ഓളം ശാസ്ത്രജ്ഞരാണ് ഇത്തരത്തിൽ രാജിവച്ച് പോയത്. ഇതിൽ യുആർഎസ്‌സിയിൽ നിന്ന് മാത്രം പോയത് 80 പേരാണ്. വിഎസ്‌എസ്‌സിയിൽ നിന്ന് 20 പേരോളം പേരും കൊഴിഞ്ഞു പോയിട്ടുണ്ട്. അതീവ പ്രാധാന്യമുള്ള പല പദ്ധതികളേയും ഈ കൊഴിഞ്ഞു പോക്ക് ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം.