

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇഡിയറ്റ് പരാമർശത്തെ ചൊല്ലി ലോക്സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം. ഇഡിയറ്റുകൾ ഞങ്ങളെ കേൾക്കാൻ തയ്യാറാകുന്നില്ലെന്ന് വിദ്യാർഥികൾ പരാതി പറഞ്ഞതായി രാഹുൽ ഗാന്ധി പറഞ്ഞു. അവർ വിചാരിക്കുന്നത് താൻ ദൈവം ആണ് എന്നാണെന്ന് രാഹുൽ പറഞ്ഞു. ഇതേതുടർന്ന് ഭരണപക്ഷ അംഗങ്ങൾ സഭയിൽ ബഹളം വെയ്ക്കുകയായിരുന്നു.
രാഹുൽ ഗാന്ധി പാർലമെൻ്ററി വിരുദ്ധമായ പദപ്രയോഗങ്ങൾ നടത്തുകയാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു. എന്നാൽ താൻ ആരെയും വ്യക്തിപരമായി വിളിച്ചതല്ലെന്നും ഒരു വാക്കിന് അർത്ഥം നൽകുക മാത്രമാണ് ചെയ്തതെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. സ്പീക്കർ ഓം ബിർള വിഷയത്തിൽ ഇടപെടുകയും വിഷയത്തിൽ നിന്ന് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബിജെപിക്ക് മാത്രം സംസാരിക്കാനാണ് ആഗ്രഹമെങ്കിൽ താൻ മിണ്ടാതിരിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖല ആർഎസ്എസിൻ്റെ കൈയിലാണെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ ആരോപിച്ചു. രാജ്യത്തെ എല്ലാ സർവകലാശാലകളിലും ആർഎസ്എസ് പശ്ചാത്തലമുള്ളവരാണ് വൈസ് ചാൻസലർമാരായി ഇരിക്കുന്നതെന്നും ഇത് വിദ്യാർത്ഥികളുടെ സ്വതന്ത്ര ചിന്തയെ തടയുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.