കർണാടകയിലെ ഗോകർണയിലെ രാമതീർഥ കുന്നിൻ മുകളിലെ ഗുഹയിൽ മക്കളോടൊപ്പം താമസിച്ച റഷ്യൻ വനിതയെ കണ്ടെത്തി. പട്രോളിങ്ങിനിടെയാണ് ഗോകർണ പൊലീസ് വനത്തിനുള്ളിലെ താൽക്കാലിക താമസസ്ഥലത്ത് നിന്ന് റഷ്യൻ വനിതയെയും രണ്ട് പെൺമക്കളെയും കണ്ടെത്തിയത്.
ജൂലൈ ഒൻപതിന് വൈകുന്നേരം അഞ്ച് മണിയോടെ, ഗോകർണ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീധർ എസ്.ആറും സംഘവും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ രാമതീർത്ഥ കുന്നിൻ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം പുറത്തുവന്നത്. കാട്ടിലൂടെ നടക്കുന്നതിനിടയിൽ അപകടകരമായ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗുഹയ്ക്ക് സമീപം ആളനക്കം ശ്രദ്ധിച്ചു. അന്വേഷണത്തിൽ, റഷ്യൻ വംശജയായ നീന കുട്ടിന (40) എന്ന സ്ത്രീയും അവരുടെ രണ്ട് പെൺമക്കൾ പ്രേമ (6), അമ (4) എന്നിവരും ഗുഹയ്ക്കുള്ളിൽ താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ആത്മീയ ഏകാന്തത തേടിയാണ് ഗോവയിൽ നിന്ന് ഗോകർണത്തേക്ക് എത്തിയതെന്ന് നീന ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. നഗരജീവിതത്തിൽ നിന്ന് മാറി, ധ്യാനത്തിലും പ്രാർഥനയിലും ഏർപ്പെടുന്നതിനാണ് താൻ കാട്ടിലെ ഗുഹ താമസിക്കാൻ തിരഞ്ഞെടുത്തതെന്നും അവർ വിശദീകരിച്ചു. അവരുടെ ഉദേശ്യങ്ങൾ ആത്മീയമായിരുന്നെങ്കിലും, അത്തരമൊരു അന്തരീക്ഷത്തിൽ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു.
ഗുഹ സ്ഥിതി ചെയ്യുന്ന രാമതീർത്ഥ കുന്നിൽ 2024 ജൂലൈയിൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. കൂടാതെ, വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള അപകടകാരികളായ വന്യജീവികളുടെ ആവാസ കേന്ദ്രമാണിത്. സ്ത്രീക്ക് കൗൺസിലിംഗ് നൽകുകയും അപകടങ്ങളെക്കുറിച്ച് അറിയിക്കുകയും ചെയ്ത ശേഷം, പൊലീസ് സംഘം ഇവരെ വിജയകരമായി രക്ഷപ്പെടുത്തി താഴേക്ക് കൊണ്ടുപോയി. ഇവരുടെ അഭ്യർഥനപ്രകാരം, വനിതാ സന്യാസിയായ സ്വാമി യോഗരത്‌ന സരസ്വതി നടത്തുന്ന ഒരു ആശ്രമത്തിലേക്ക് അവരെ മാറ്റിയിട്ടുണ്ട്.
അധികാരികളുടെ ചോദ്യം ചെയ്യലിൽ നീന തന്റെ പാസ്‌പോർട്ടിന്റെയും വിസയുടെയും സ്റ്റാറ്റസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിടാൻ മടിക്കുന്നതായി വ്യക്തമായി. പൊലീസും, വെൽഫെയർ ഓഫീസർമാരും, ആശ്രമ മേധാവിയും കൂടുതൽ ചോദ്യം ചെയ്യുകയും നിർബന്ധിക്കുകയും ചെയ്തപ്പോൾ, തന്റെ രേഖകൾ കാട്ടിലെ ഗുഹയിൽ എവിടെയോ നഷ്ടപ്പെട്ടിരിക്കാമെന്ന് അവർ വെളിപ്പെടുത്തി.
ഗോകർണ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിൽ അവരുടെ പാസ്‌പോർട്ടും വിസ രേഖകളും കണ്ടെടുത്തു. 2017 ഏപ്രിൽ 17 വരെ സാധുതയുള്ള ബിസിനസ് വിസയിലാണ് നീന ആദ്യം ഇന്ത്യയിൽ പ്രവേശിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. 2018 ഏപ്രിൽ 19ന് ഗോവയിലെ പനാജിയിലെ എഫ്ആർആർഒ എക്സിറ്റ് പെർമിറ്റ് നൽകിയിരുന്നു, തുടർന്ന് അവർ നേപ്പാളിലേക്ക് പോയി 2018 സെപ്റ്റംബർ 8ന് ഇന്ത്യയിൽ വീണ്ടും പ്രവേശിച്ചതായും അതുവഴി അനുവദനീയമായ കാലാവധി കഴിഞ്ഞതായും രേഖകൾ വ്യക്തമാക്കുന്നു.
ഈ വിസ ലംഘനം കണക്കിലെടുത്ത്, ഇവരെയും മക്കളെയും വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന കാർവാറിലെ വനിതാ സ്വീകരണ കേന്ദ്രത്തിലേക്ക് മാറ്റി. അവിടെ അവരെ നിലവിൽ സംരക്ഷണ കസ്റ്റഡിയിൽ നിർത്തിയിരിക്കുകയാണ്. സ്ത്രീയെയും രണ്ട് കുട്ടികളെയും റഷ്യയിലേക്ക് തിരിച്ചയയ്ക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി ഉത്തര കന്നഡ പൊലീസ് സൂപ്രണ്ട്, ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസുമായി (FRRO) ഔദ്യോഗിക നടപടികൾ ആരംഭിച്ചു. തുടർനടപടികൾക്കായി കുടുംബത്തെ ഉടൻ തന്നെ ബെംഗളൂരുവിലെ എഫ്ആർആർഒ അധികൃതരുടെ മുമ്പാകെ ഹാജരാക്കും.