ബെംഗളൂരു:കർണാടകയിലെ ചിത്രദുർഗയിൽ വിദ്യാർഥിയെ നിലത്തിട്ട് തൊഴിച്ച് പ്രധാനധ്യാപകൻ. കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്കൂളിലാണ് ഒൻപതു വയസുകാരനെ ക്രൂരമായി മർദിച്ചത്. മർദന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പ്രധാന അധ്യാപകനെതിരെ പൊലീസ് കേസെടുത്തു.
വിദ്യാർഥി വീട്ടിലേക്ക് ഫോൺ വിളിച്ചെന്ന് ആരോപിച്ച് ആദ്യം ചോദ്യം ചെയ്തു. മറുപടിയിൽ തൃപ്തനല്ലാതെ വന്നതോടെ കുട്ടിയുടെ കൈ പിടിച്ചുവലിച്ച് നിലത്തിട്ടു. തലയിലും ദേഹത്തും തുടർച്ചയായി തൊഴിച്ചു. വേറെ നമ്പറിൽ നിന്ന് വിളിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ലെന്ന് ഭീഷണി. മറ്റു കുട്ടികൾ നോക്കി നിൽക്കെയാണ് അധ്യാപകന്റെ ക്രൂര മർദനം.
ചിത്രദുർഗയിലെ നായ്കനഹട്ടി സംസ്‌കൃത വേദാധ്യായന റെസിഡൻഷ്യൽ സ്‌കൂളിൽ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങൾ ചർച്ചയാകുകയാണ്. ഗുരു തിപ്പേരുദ്രസ്വാമി ക്ഷേത്രത്തിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന്റെ പ്രധാന അധ്യാപകൻ വീരേഷ് ഹിരേമത്ത് ആണ് വിദ്യാർഥിയെ ചവിട്ടി വീഴ്ത്തി മർദിക്കുന്നത്. കുട്ടി തന്റെ മുത്തശിയെ ഫോണിൽ വിളിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
മറ്റ് കുട്ടികൾ ഉറങ്ങിക്കിടക്കുന്ന സമീപത്താണ് വിദ്യാർഥിയെ അധ്യാപകൻ മർദിക്കുന്നത്. ഇത് കണ്ട് ഉണർന്ന വിദ്യാർഥികൾ ഭയത്തോടെ നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ അധ്യാപകൻ മറ്റ് കുട്ടികൾക്ക് താക്കീതും നൽകുന്നുണ്ട്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ അധ്യാപകൻ ഒളിവിൽ പോയതായാണ് സൂചന. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. അധ്യാപകനെതിരെ നായ്കനഹട്ടി പൊലീസ് കേസെടുത്തു. കുട്ടികൾ താമസിച്ചു പഠിക്കുന്ന സകൂളിൽ നിന്ന് ഇത്തരത്തിലുള്ള സംഭവം പുറത്തുവന്നതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.