

ശ്രീനഗർ: ജമ്മു കശ്മീറിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ഭീകരരാണ് കൊല്ലപ്പെട്ടത്. 'ഓപ്പറേഷൻ ത്രാഷി 1' എന്ന പേരിലായിരുന്നു ഓപ്പറേഷൻ നടന്നത്.
ജയ്ഷെ മുഹമ്മദിൻ്റെ ഉന്നത കമാൻഡറായ സൈഫുള്ള ബലൂച്ചാണ് കൊല്ലപ്പെട്ടവരിൽ പ്രധാനി. ജമ്മു മേഖലയിലെ നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ സൈഫുള്ളയായിരുന്നു. പാക് പൗരനായ സൈഫുള്ള ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്.
കിഷ്ത്വാറിലെ ഛത്രൂ മേഖലയിലുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. സൈന്യം, പൊലീസ്, സിആർപിഎഫ് എന്നിവർക്ക് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് സംയുക്ത ഓപ്പറേഷൻ നടത്തിയത്. ഭീകരർ ഒളിവിൽ കഴിയുന്ന വീടിനരികിലേക്ക് സൈനികർ എത്തിയതോടെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് എ.കെ. 47 തോക്ക് അടക്കം വൻ ആയുധശേഖരം പിടികൂടി.