ജാംനഗർ: ഗുജറാത്തിൽ ആംആദ്മി പാർട്ടിയുടെ ഗുജറാത്ത് ജോഡോ റാലിക്കിടെ എംഎൽഎയ്ക്ക് നേരെ ചെരുപ്പേറ്. ജാംനഗറിൽ എഎപിയുടെ വിസവദറിൽ നിന്നുള്ള എംഎൽഎ ഗോപാൽ ഇറ്റാലിയക്ക് നേരെയാണ് കോൺഗ്രസ് പ്രവർത്തകൻ ഛത്രപാൽ സിങ് ജഡേജ ചെരുപ്പെറിഞ്ഞത്. ഇയാളെ ആംആദ്മി പ്രവർത്തകർ മർദിച്ചതോടെ കാര്യങ്ങൾ സംഘർഷത്തിലേക്ക് വഴിമാറി.
പൊലീസ് ഇടപെട്ടാണ് എഎപി പ്രവർത്തകരെ മാറ്റിയത്. ഛത്രപാൽ സിങ്ങിനെതിരെ പരാതിയുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഗോപാൽ ഇറ്റാലിയ വ്യക്തമാക്കി. പരിപാടിയിൽ പ്രസംഗിക്കുന്നിനിടെയാണ് എംഎൽഎയ്ക്ക് നേരെ ചെരുപ്പേറുണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ഛത്രപാൽസിങ് ജഡേജ എന്ന പ്രതിയെ പിന്നീട് കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ ബിജെപിയെ കുറ്റപ്പെടുത്തിയ എഎപി എംൽഎ ഇത്തരം കാര്യങ്ങളിലൂടെ എഎപിയെ തടയാൻ കാവി പാർട്ടി ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ചു. ഇത്തരം സംഭവം എഎപിയെ ഭീഷണിപ്പെടുത്തില്ലെന്നും ബിജെപിക്ക് ഗുണം ചെയ്യില്ലെന്നും ഇറ്റാലിയ ഉറപ്പിച്ചു പറഞ്ഞു.
"ബിജെപിയാണ് അധികാരത്തിലുള്ളത്; അവർക്ക് പോലീസും ഭരണകൂടവും മുഴുവൻ സംവിധാനവുമുണ്ട്. ആം ആദ്മി പാർട്ടിയെ തടയണമെങ്കിൽ, പോയി പൊതുജനങ്ങളുടെ ജോലി ചെയ്യൂ. ഞങ്ങളെ ഇങ്ങനെ ആക്രമിക്കുന്നതും, ഈ രീതിയിൽ ചെരിപ്പുകൾ എറിയുന്നതും പൊതുജനങ്ങൾക്ക് ഒരു ഗുണവും ചെയ്യില്ല," ഇറ്റാലിയ കൂട്ടിച്ചേർത്തു. സംഭവത്തിൽ എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും ബിജെപിയെ വിമർശിച്ചിരുന്നു.