

കൊഹിമ: നാഗാലാൻഡിലുണ്ടായ വൻ മണ്ണിടിച്ചിലിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. നാഗാലാൻഡിലെ മോൺ പട്ടണത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. ദുരന്ത സ്ഥാലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
മരിച്ചവരിൽ നാല് സ്ത്രീകളും ഉൾപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പത്തിലധികം വീടുകൾ ഒലിച്ചുപോയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം സംഭവസ്ഥലച്ച് മഴ തുടരുന്നതും ചെറിയ തരത്തിലുള്ള മണ്ണിടിച്ചിലും രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
അതേസമയം, ജമ്മുകശ്മീരിലെ രജൗരിയിൽ മിന്നൽ പ്രളയത്തിൽ മരണം 10 ആയി. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മോശം കാലവസ്ഥയെ തുടർന്ന് അമർനാഥിലേക്ക് യാത്ര നിർത്തിവച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതിനാൽ നദീതീരങ്ങൾക്ക് സമീപം താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജൂലൈ 25 വരെ മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.