

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന സോനം വാങ് ചുക് സഫ്ദർജംഗ് ആശുപത്രിയിൽ തുടരും. ആശുപത്രിയിൽ നിന്ന് മാറ്റണമെന്ന ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ല എന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ ഇടക്കാല ഉത്തരവിന്‍റെ ആവശ്യമില്ലെന്നാണ് കോടതി പറഞ്ഞത്. വാങ്ചുക്കിനെ അടിയന്തരമായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ നൽകിയ അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്. കേസ് കൂടുതൽ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
വാങ്ചുക് തടങ്കലിലല്ലെന്നും കുടുംബങ്ങൾക്ക് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. കുടുംബാംഗങ്ങൾക്ക് ആശുപത്രിയിൽ പ്രത്യേക മുറി അനുവദിച്ചിട്ടുണ്ടെന്നും അതിനാൽ ഈ ഘട്ടത്തിൽ ഇടക്കാല ഉത്തരവുകളുടെ ആവശ്യമില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. വാങ്ചുക്കിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് മൂന്ന് ദിവസത്തിനകം സമർപ്പിക്കമെന്നും കോടതി നിർദേശിച്ചു.
വാങ്ചുക്കിനെ പ്രവേശിപ്പിച്ചിരിക്കുന്ന സഫ്ദർജംഗ് ആശുപത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായാണ് ഭാര്യ കോടതിയെ അറിയിച്ചത്. പൊട്ടാസ്യം അളവിൽ കൃത്രിമത്വം വരുത്തി. പൊട്ടാസ്യം അളവ് 2.9 ആയി കുറഞ്ഞുവെന്ന് നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു എന്നാൽ ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ നിന്ന് ഈ വിവരം ഒളിപ്പുവച്ചുവെന്നും അവർ ആരോപിച്ചു. ഒരു പ്രൈവറ്റ് ലബോറട്ടറിയിൽ പരിശോധന നടത്തിയപ്പോൾ വാങ്ചുകിന്റെ പൊട്ടാസ്യം നില 3.5 ആണെന്ന് വ്യക്തമായതായും അവർ അവകാശപ്പെട്ടു. എന്നാൽ വാങ്ചുകിന് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം പറയുമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
അതേസമയം, ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഡോക്ടറുമായി സഹകരിക്കണമെന്നും മരുന്നുകൾ സ്വീകരിക്കാൻ നിർബന്ധിക്കില്ല എന്നും വാങ്ചുക്കിനോട് കോടതി പറഞ്ഞു. ജൂലൈ 24ന് ഹർജി വീണ്ടും പരിഗണിക്കും.