പലസ്തീന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി. മോദി സര്‍ക്കാരിന്റെ മൗനം മനുഷ്യത്വരഹിതം, ഇന്ത്യന്‍ പാരമ്പര്യത്തില്‍ നിന്നുള്ള വിച്ഛേദം. നെതന്യാഹുവുമായുള്ള വ്യക്തിബന്ധത്തിന്റെ പേരില്‍ മോദി ഭരണഘടനാബാധ്യതയെ തള്ളിക്കളയുന്നു. ഇത്തരം വ്യക്തിഗത ഡിപ്ലോമസി രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമെന്നും ദ ഹിന്ദു പത്രത്തിലെഴുതിയ ലേഖനത്തിൽ രൂക്ഷവിമര്‍ശം.
ഇസ്രായേൽ-പലസ്തീൻ സംഘർഷത്തോടുള്ള സർക്കാരിന്റെ പ്രതികരണം ഇന്ത്യയുടെ ധാർമ്മികവും ഭരണഘടനാപരവുമായ മൂല്യങ്ങളിൽ നിന്നും മാറി നിൽക്കുന്നതാണ്. ഇത് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണെന്നും സോണിയ പറഞ്ഞു. പലസ്തീനോടുള്ള ഇന്ത്യയുടെ നിശബ്ദ നിലപാട് നയതന്ത്രപരമായ ഒരു പിഴവ് മാത്രമല്ല, മറിച്ച് ഇസ്രായേൽ നേതാവ് ബെഞ്ചമിൻ നെതന്യാഹുവുമായുള്ള പ്രധാനമന്ത്രിയുടെ "വ്യക്തിപരമായ സൗഹൃദം" മൂലമാണെന്നും അവർ പറയുന്നു.
വ്യക്തിപരമായ നയതന്ത്രത്തിന്റെ ഈ രീതി ഒരിക്കലും നിലനിൽക്കില്ല, ഇന്ത്യയുടെ വിദേശനയത്തിന് വഴിതെളിക്കാനും അതിലൂടെ കഴിയില്ല. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ, ഇത്തരം സമീപനങ്ങൾ വേദനാജനകവും അപമാനകരവുമായ രീതിയിൽ പരാജയപ്പെട്ടതായും അവർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ വ്യക്തി ബന്ധങ്ങളെ ആശ്രയിച്ച് ലോകവേദിയിൽ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്താൻ കഴിയില്ലെന്നും അവർ പറഞ്ഞു. അതിന് നിരന്തരമായ ധൈര്യവും ചരിത്രപരമായ തുടർച്ചയുടെ ബോധവും ആവശ്യമാണെന്നും സോണിയ ലേഖനത്തിൽ ഓർമിപ്പിക്കുന്നു.
നീതി, സ്വത്വം, അന്തസ്സ്, മനുഷ്യാവകാശങ്ങൾ എന്നിവയ്ക്കായുള്ള പോരാട്ടം നടക്കുന്ന പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ മികച്ച നേതൃത്വപാടവം തെളിയിക്കേണ്ടതുണ്ട്. 2023 ലെ ആക്രമണത്തെക്കുറിച്ച് സൂചിപ്പിച്ച സോണിയ ഇസ്രയേലിനെതിരയാ ഹമാസ ആക്രമണത്തെ പരാമർശിക്കുന്നതോടൊപ്പം ഇസ്രായേലിന്റെ പ്രതികാര നടപടി വംശഹത്യയിൽ കുറഞ്ഞതല്ല എന്നും വിശേഷിപ്പിച്ചു.17000 കുട്ടികൾ ഉൾപ്പെടെ 55000 പലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടതായുള്ള കണക്കുകളും സോണിയ ലേഖനത്തിൽ പറയുന്നുണ്ട്. ഗാസയെ ക്ഷാമത്തിലേക്ക് തള്ളിവിടുന്നു. ഭക്ഷണത്തിനായി ഓടുന്ന സാധാരണക്കാർ വെടിയേറ്റുമരിക്കുന്നു.
കുട്ടികൾ പട്ടിണിയിൽ കഴിയുമ്പോൾ പോലും, അവർക്ക് ആവശ്യമായ ഭക്ഷണം, മരുന്ന്, മറ്റ് സഹായങ്ങൾ എന്നിവ വിതരണം ചെയ്യുന്നത് തടസപ്പെടുത്തുന്ന ക്രൂരമായ നടപടിയാണ് ഇസ്രയേൽ സൈന്യം സ്വീകരിച്ചത്. ഇത് മനുഷ്യത്വ രഹിതമായ, ഏറ്റവും ക്രൂരമായ പ്രവൃത്തിയാണെന്നും സോണിയ ഗാന്ധി പറയുന്നു. ഫ്രാൻസ്, യുകെ, കാനഡ, പോർച്ചുഗൽ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ നിരവധി പാശ്ചാത്യ രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സോണിയ ഗാന്ധിയുടെ ലേഖനം.