തമിഴ്നാട്: വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന പര്യടന റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 മരണം. കുട്ടികളും സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചത്. കരൂർ റാലിയിലെ തിരക്കിലാണ് അപകടം. തിരക്ക് നിയന്ത്രണാതീതമായതോടെ ആൾക്കൂട്ടത്തിൽ നിരവധി പേർ കുഴഞ്ഞുവീണതായും റിപ്പോർട്ട്. ഗർഭിണികൾക്കും കുട്ടികൾക്കുമടക്കം പരിക്കേറ്റിട്ടുണ്ട്. ഒരു ഒൻപത് വയസുകാരി പെൺകുട്ടിയെ കാണാതായതായും റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. 40 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
മെഡിക്കൽ സംഘങ്ങളെ ഉടനടി വിന്യസിക്കുകയും നിരവധി പേരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. കൂടുതല്‍ പേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. നിയന്ത്രിക്കാനാവാത്ത തിരക്കിനിടയിൽ നിരവധി പേർ ബോധരഹിതരായി വീണതോടെ വിജയ് പ്രസംഗം മുഴുമിപ്പിക്കാനാകാതെ മടങ്ങി.
സ്ഥലത്തേക്ക് അടിയന്തരമായി എത്താന്‍ കരൂർ കളക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ആരോഗ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കരൂരിലേക്ക് പുറപ്പെട്ടു. മുൻ മന്ത്രി സെന്തിൽ ബാലാജി ആശുപത്രിയിലെത്തി. അപകടത്തിന് പിന്നാലെ ജനങ്ങളെ ഒഴിപ്പിക്കാൻ പൊലീസ് ലാത്തിചാർജ് നടത്തി.