
ഛത്തീസ്ഗഡ്: മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉപമുഖ്യമന്ത്രി വിജയ് ശർമയുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഉപമുഖ്യമന്ത്രി നിയമപരമായ സഹായം ഉറപ്പുനല്‍കിയതായി അനൂപ് മാധ്യമങ്ങളെ അറിയിച്ചു. ചർച്ച പ്രതീക്ഷ നല്‍കുന്നതാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി വ്യക്തമാക്കി.
കന്യാസ്ത്രീകള്‍ക്കെതിരെ ആദ്യമിട്ട എഫ്ഐആറിന് പുറമേ അധികം വകുപ്പുകള്‍ ചേർത്ത് കേസെടുത്തു എന്ന ആരോപണം അനൂപ് ആന്റണി തള്ളിക്കളഞ്ഞു. ആദ്യത്തെ എഫ്ഐആർ പ്രകാരം തന്നെയാണ് കേസെടുത്തത്. അന്വേഷണം പൂർത്തിയാക്കുമ്പോൾ എല്ലാ കാര്യങ്ങളും പുറത്തുവരും. ജാമ്യാപേക്ഷ പരിഗണനയ്ക്ക് വരുമ്പോൾ നീതിപൂർവമായ ഇടപെടൽ സർക്കാർ നടത്തും എന്ന ഉറപ്പ് ലഭിച്ചുവെന്നും അനൂപ് അറിയിച്ചു.
തെറ്റിദ്ധാരണ പരത്തുന്ന പല വാർത്തകളും പ്രചരിക്കുന്നുണ്ടെന്നും ഉപമുഖ്യമന്ത്രിയെ കണ്ടശേഷമാണ് കാര്യങ്ങളില്‍ വ്യക്ത വന്നതെന്നും അനൂപ് പറഞ്ഞു. സഭാ നേതൃത്വത്തെ ഇക്കാര്യങ്ങള്‍ അറിയിക്കും. രാജീവ് ചന്ദ്രശേഖറിന്റെ മുദ്രാവാക്യം തന്നെ 'കൂടെയുണ്ട് ഞങ്ങള്‍' എന്നാണ്. ഈ വിഷയത്തിലും കൂടെയുണ്ടാകും. കേരളത്തില്‍ ചിലർ ഈ വിഷയം രാഷ്ട്രീയമായി കത്തിച്ചു. കഴുകന്റെ രാഷ്ട്രീയം കളിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഛത്തീസ്ഗഡില്‍ എത്തിയിരിക്കുന്നതെന്നും അനൂപ് ആരോപിച്ചു.
അതേസമയം, അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. ദുർഗ് സെഷൻസ് കോടതിയിലാണ് ഉച്ചക്ക് ശേഷം ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തിനും മതപരിവർത്തനത്തിനും ശ്രമിച്ചു എന്നാണ് ഇവർക്കെതിരായ കേസ്.
ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മതംമാറ്റാന്‍ ശ്രമിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമായിരുന്നു കന്യാസ്ത്രീകളുടെ ഉദ്ദേശ്യമെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരും തയ്യാറാക്കിയ എഫ്ഐആറില്‍ മനുഷ്യക്കടത്ത് കുറ്റം മാത്രമാണ് ചുമത്തിയിരുന്നതെന്നും നിർബന്ധിത മതപരിവർത്തനക്കുറ്റം പിന്നീട് എഴുതിച്ചേർക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരിയില്‍ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂരില്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുര്‍ഗില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.