

അജിത് പവാറിൻ്റെ ഭാര്യയും നിയമസഭാ അംഗവുമായ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ.നിയമസഭാകക്ഷി നേതാവായി ആരു വരുമെന്നുള്ള പ്രധാന ചോദ്യം ഉയർന്നതോടെയാണ് സുനേത്രാ പവാറിൻ്റെ പേര് സജീവമായത്. എക്സൈസ്, കായിക വകുപ്പുകളും സുനേത്ര പവാറിന് നൽകും.
ബജറ്റ് സമ്മേളനം മാർച്ചിൽ നടക്കാനിരിക്കുന്നതിനാൽ ധനകാര്യ വകുപ്പ് താൽക്കാലികമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ കൈകാര്യം ചെയ്യും. പിന്നീട് ഇത് എൻസിപിക്ക് കൈമാറും. പവാർ കുടുംബത്തിനുള്ളിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് സുനേത്ര പദവി ഏറ്റെടുക്കാൻ തീരുമാനിച്ചത്.
നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര. അജിത് പവാറുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ വ്യക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു വന്ന സുനേത്ര പവാറിൻ്റെ പിതാവ് ബാജിറാവു പാട്ടീൽ, ശക്തനായ ഒരു പ്രാദേശിക രാഷ്ട്രീയക്കാരനായിരുന്നു. പിന്നീട് സഹോദരനും അദ്ദേഹത്തിൻ്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലെത്തി.
എന്നിട്ടും, ഏകദേശം നാല് പതിറ്റാണ്ടുകളായി, അവർ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. മഹാരാഷ്ട്രയിലും ദേശീയ രാഷ്ട്രീയത്തിലും പോലും എൻസിപി നിർണായക പങ്ക് വഹിക്കുമ്പോൾ തിരശ്ശീലയ്ക്ക് പിന്നിൽ തീരുമാനമെടുക്കുന്നതിൻ്റെ ഭാഗമാകാനായിരുന്നു സുനേത്രയുടെ തീരുമാനം.
2024 ലാണ് സഹോദരഭാര്യ സുപ്രിയ സുലെയ്‌ക്കെതിരെ ബാരാമതി നിയോജകമണ്ഡലത്തിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ട് അവർ രാഷ്ട്രീയ രംഗത്തേക്ക് കാലെടുത്തു വച്ചത്. എന്നാൽ അന്ന് 1.5 ലക്ഷത്തിലധികം വോട്ടുകൾക്ക് അവർ പരാജയപ്പെട്ടു. പരാജയപ്പെട്ടെങ്കിലും പിന്നീട് മാസങ്ങൾക്ക് ശേഷം അവർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ചുമതല ഏറ്റെടുത്ത ശേഷം എൻസിപി ശരദ്‌പവാർ വിഭാഗവുമായി യോജിക്കുമോ എന്ന ചോദ്യമാകും സുനേത്ര ഏറ്റവുമധികം നേരിടേണ്ടി വരിക. മരണത്തിന് മുമ്പ് അജിത് പവാർ പുനഃസമാഗമത്തിനായി ശ്രമിച്ചിരുന്നതായി വാർത്തകൾ ഉയർന്നിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ അഭാവത്തിൽ അത് നടക്കുമോ എന്നാണ് മഹാരാഷ്ട്രാ രാഷ്ട്രീയം ഉറ്റു നോക്കുന്നത്.