

ഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് മെട്രോ സ്‌റ്റേഷനുകൾ അടച്ചതിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഉച്ചയ്ക്ക് മുൻപ് മെട്രോ സ്റ്റേഷനുകൾ തുറക്കാൻ നടപടിയുണ്ടായില്ലെങ്കിൽ താൻ നേരിട്ട് ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വിഷയം പരിഹരിക്കപ്പെട്ടില്ലെങ്കിൽ നേരിട്ട് തന്നെ ഇതിൽ ഇടപെടും. മെട്രോ സ്റ്റേഷനുകൾ അടച്ചതോടെ അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും കൃത്യസമയത്ത് കോടതിയിലെത്താൻ കഴിയുന്നില്ലെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ ചീഫ് ജസ്റ്റിസിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഇതോടെയാണ് വിഷയത്തിൽ ചീഫ് ജസ്റ്റിസിൻ്റെ ഇടപെടൽ. ഉച്ചഭക്ഷണ സമയത്തിനുള്ളിൽ മെട്രോ സ്റ്റേഷനുകൾ തുറക്കാൻ നടപടിയുണ്ടായില്ലെങ്കിൽ താൻ നേരിട്ട് ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. മെട്രോ അധികൃതരുമായി ഈ വിഷയം ചർച്ച ചെയ്യാൻ സുപ്രീം കോടതി ഭരണവിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹിയിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് 16 മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയത്. ഇതോടെ സാധാരണക്കാർ അടക്കമുള്ളവരുടെ സഞ്ചാര സ്വാതന്ത്യത്തിനാണ് തടസം നേരിട്ടത്.