
ലോക്സഭയിലെ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ സൈന്യം ഇന്നലെ നടത്തിയ ഓപ്പറേഷൻ മഹാദേവ് വിവരം സഭയിൽ പങ്കുവെക്കുന്നതിന് ഇടയിലാണ് അമിത് ഷാ പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞത്. പാക് അധിനിവേശ കശ്മീർ നിലനിൽക്കാൻ കാരണം ജവഹർലാൽ നെഹ്റുവാണെന്നും, പി. ചിദംബരം പാകിസ്ഥാന് ക്ലീൻ ചിറ്റ് കൊടുത്തയാളാണെന്നും അമിത് ഷാ വിമർശിച്ചു.
നെഹ്‌റു വെടിനിർത്തൽ കരാറിൽ എത്തിയതാണ് പാക് അധിനിവേശ കശ്മീർ നിലനിൽക്കാൻ കാരണമെന്നും മുൻ കേന്ദ്രമന്ത്രി പി. ചിദംബരം പാകിസ്ഥാന് ക്ലീൻ ചിറ്റ് കൊടുത്തയാളാണെന്നും അമിത് ഷാ സഭയിൽ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച പകൽ ഇന്ത്യൻ സൈന്യം നടത്തിയ 'ഓപ്പറേഷൻ മഹാദേവി'ൽ കൊല്ലപ്പെട്ട മൂവരും പഹൽഗാം ആക്രമണത്തിൽ പങ്കുള്ളവരാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ദൃക്‌സാക്ഷികളാണ് ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞത്. പഹൽഗാം ഇരകളുടെ കുടുംബത്തിനോട് ആദരം അർപ്പിക്കുന്നുവെന്നും അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ തീവ്രവാദ വിരുദ്ധ നിലപാടിനെ പോലും പ്രതിപക്ഷം രാഷ്ട്രീയവൽക്കരിച്ചു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് പ്രതിരോധ സംവിധാനം തകരാറിലാക്കാൻ ഇന്ത്യക്ക് സാധിച്ചു. പാക് ആർമി ഓഫീസർമാർ ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിനും തെളിവുണ്ടെന്നും അമിത് ഷാ സഭയിൽ വ്യക്തമാക്കി.
അതേസമയം, അമിത് ഷായുടെ ലോക്സഭയിലെ വിശദീകരണത്തെ കോൺഗ്രസ് എംപി ശശി തരൂർ അനുകൂലിച്ച് കൈയ്യടിക്കുന്നതും സഭാ ടിവിയിൽ ദൃശ്യമായിരുന്നു.