

ഡൽഹി ഗൂഢാലോചന കേസിൽ സുപ്രീം കോടതി ജാമ്യം നിഷേധിച്ച ശേഷം പ്രതികരണവുമായി ആക്ടിവിസ്റ്റും മുൻ ജെഎൻയു വിദ്യാർത്ഥിയുമായ ഉമർ ഖാലിദ്. ഇതാണിപ്പോൾ തൻ്റെ ജീവിതമെന്നാണ് ഉമർ ഖാലിദ് പങ്കാളിയായ ബനോജ്യോത്സ്ന ലാഹിരിയോട് പറഞ്ഞത്. എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് ബനോജ്യോത്സ്ന ഇക്കാര്യം പങ്കുവെച്ചത്.
മറ്റ് അഞ്ച് പേർക്ക് ജാമ്യം ലഭിച്ചതിൽ ഉമർ ഖാലിദ് സന്തോഷം പ്രകടിപ്പിച്ചതായും എക്സ് പോസ്റ്റിൽ പറയുന്നു. താൻ നാളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോഴായിരുന്നു ആ വരൂ ഇതാണിപ്പോൾ എൻ്റെ ജീവിതമെന്ന് ഉമർ ഖാലിദ് പ്രതികരിച്ചത്.
2020 ലെ ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഖാലിദിനും സഹ വിദ്യാർഥിയായ ഷർജീൽ ഇമാമിനുമാണ് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്. ക്രിമിനൽ ഗൂഢാലോചനയിൽ ഇവരുടെ പങ്കാളിത്തം സൂചിപ്പിക്കുന്നതിന് മതിയായ തെളിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത് . എന്നാൽ, കേസിൽ പ്രതികളായ ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു.
സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗങ്ങളെ തുടർന്നാണ് 2020 ജനുവരി 28 ന് ഇമാമിനെ അറസ്റ്റ് ചെയ്യുകയും ആ വർഷം ഓഗസ്റ്റിൽ ഗൂഢാലോചന കേസിൽ കുറ്റം ചുമത്തുകയും ചെയ്തത്. 2020 സെപ്റ്റംബർ 13 ന് ഖാലിദിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് യുഎപിഎ പ്രകാരം ഇരുവർക്കുമെതിരെ കേസെടുക്കുകയും ചെയ്യുകയായിരുന്നു.
കഴിഞ്ഞയാഴ്ച, ഒരു വിഭാഗം അമേരിക്കൻ നിയമനിർമാതാക്കൾ ഉമർ ഖാലിദിൻ്റെ തടങ്കലിൽ ആശങ്ക ഉന്നയിച്ച് ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്രയ്ക്ക് കത്തെഴുതിയിരുന്നു. ആംനസ്റ്റി ഇൻ്റർനാഷണൽ പോലുള്ള അവകാശ ഗ്രൂപ്പുകളും ആക്ടിവിസ്റ്റുകളെ ദീർഘകാലം തടവിൽ പാർപ്പിച്ചതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.