

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോഗ മന്ത്രി രാജ്നാഥ് സിങ്.
"ഇന്നലെ ഡൽഹിയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും എൻ്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഈ അഗാധമായ ദുഃഖത്തിൽ ദുഃഖിതരായ കുടുംബങ്ങൾക്ക് ശക്തിയും ആശ്വാസവും നൽകണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഈ ദുരന്തത്തിന് ഉത്തരവാദികളായവരെ നീതിയുടെ മുന്നിൽ കൊണ്ടുവരുമെന്നും ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും ഞാൻ രാഷ്ട്രത്തിന് ഉറപ്പ് നൽകുന്നു," രാജ്നാഥ് സിങ് പറഞ്ഞു.
രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികൾ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്ന് സഹ പൗരന്മാർക്ക് ഉറപ്പ് നൽകുന്നുവെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. അന്വേഷണ പുരോഗതി ഉടൻ തന്നെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെ വൈകീട്ട് ഉണ്ടായ ചാവേറാക്രമണത്തിൽ 12 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.