

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടിട്ടില്ലെന്നും ജനവധി ബിജെപി കൊള്ളയടിക്കുകയാണ് ചെയ്തതെന്നും മമതാ ബാനര്‍ജി ആരോപിച്ചു.
"ഞാന്‍ തോറ്റിട്ടില്ല, അതുകൊണ്ട് രാജ് ഭവനിലേക്ക് പോകുന്നില്ല. രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല". പത്രസമ്മേളനത്തില്‍ മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം ഇങ്ങനെ.
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായി വോട്ട് ചോരി നടത്തിയിട്ടുണ്ടെന്നാണ് മമതയുടെ ആരോപണം. നൂറ് സീറ്റുകളില്‍ വോട്ട് ചോരി നടന്നിട്ടുണ്ട്. ബിജെപിക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനും ഇതില്‍ പങ്കാളികളാണെന്നും മമത ആരോപിച്ചു.
ജനാധിപത്യം ഇങ്ങനെയല്ല പ്രവര്‍ത്തിക്കേണ്ടത്. നീതിന്യായ വ്യവസ്ഥ ഇല്ലാതാവുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുകയും ഒറ്റ പാര്‍ട്ടിയുടെ ഭരണം വേണമെന്ന് നിര്‍ബന്ധമുണ്ടാവുകയും ചെയ്താല്‍ ലോകത്തിന് മുന്നില്‍ തെറ്റായ സന്ദേശമാണ് നല്‍കപ്പെടുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മമതാ ബാനര്‍ജി ഇന്ന് ഉന്നയിച്ചത്. യഥാര്‍ഥ വില്ലന്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും നീതിയുക്തമല്ലാതെയാണ് വോട്ടെണ്ണല്‍ നടന്നതെന്നും അവര്‍ ആരോപിച്ചു. ബിജെപി ഏജന്റിനെ പോലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പെരുമാറിയത്.
കമ്മീഷന്‍ വൃത്തികെട്ട കളി കളിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നു എന്ന് കുറ്റപ്പെടുത്തിയ മമത, ഇത്തരത്തിലാണ് മഹാരാഷ്ട്ര, ഹരിയാന, ബിഹാര്‍, ഇപ്പോള്‍ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് വോട്ട് ചോരി നടന്നതെന്നും ആരോപിച്ചു.
ബിജെപി എസ്‌ഐആര്‍ നടപ്പാക്കിയത് രാഷ്ട്രീയ പക്ഷപാതിത്വത്തോടെയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എസ്‌ഐആര്‍ നടപ്പിലാക്കിയതോടെ ബംഗാളിലെ 147 നിയോജക മണ്ഡലങ്ങളില്‍ ഓരോന്നിലും കാല്‍ ലക്ഷത്തോളം വോട്ടുകളാണ് ഒഴിവാക്കപ്പെട്ടത്. ഇവിടെയെല്ലാം ബിജെപി വന്‍ വിജയം ഉറപ്പാക്കിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് കണക്കുകള്‍ നിരത്തുന്നത്. ഈ 147 സീറ്റുകളില്‍ 95 ഇടത്തും ബിജെപിയാണ് വിജയിച്ചത്. 51 ഇടത്ത് മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ജയിക്കാനായത്. കോണ്‍ഗ്രസിനാകട്ടെ ഈ സീറ്റുകളില്‍ ഒരിടത്ത് മാത്രമെ ജയിക്കാനായുള്ളൂ.
ബംഗാളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കപ്പെട്ട 67 മണ്ഡലങ്ങളില്‍ 15000ത്തിനും 25000ത്തിനും ഇടയില്‍ വോട്ടുകളാണ് ഒഴിവാക്കപ്പെട്ടത്. ഈ മണ്ഡലങ്ങള്‍ പരിശോധിക്കുമ്പോള്‍ 47 ഇടത്ത് ബിജെപിയും 19 ഇടത്ത് തൃണമൂല്‍ കോണ്‍ഗ്രസും ഒരിടത്ത് കോണ്‍ഗ്രസും വിജയിച്ചു.