കർണാടകയില്‍ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. 55 കോണ്‍ഗ്രസ് എംഎല്‍എമാരുടെ പട്ടിക ബിജെപി തയ്യാറാക്കിയിട്ടുണ്ടെന്നും അവരെ ലക്ഷ്യമാക്കി നീക്കങ്ങള്‍ നടക്കുന്നുവെന്നും ആയിരുന്നു കോണ്‍ഗ്രസ് എംഎല്‍എ വിജയാനന്ദ് കാശപ്പനവാറിന്റെ പരാമർശം.
മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ്, ഭരണകക്ഷിയിൽ തന്നെയാണ് "കുതിരക്കച്ചവടം" നടക്കുന്നതെന്ന പ്രഹ്ലാദ് ജോഷിയുടെ മറുപടി. ഇഡിയേയും സിബിഐയേയും കാട്ടി എംഎല്‍എമാരെ ബിജെപി ഭയപ്പെടുത്തുകയാണെന്നായിരുന്നു ഹുൻഗുണ്ടിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുടെ ആരോപണം.
കുശപ്പനവാറിന്റെ പരാമർശങ്ങളോട് പ്രതികരിച്ച പ്രഹ്ലാദ് ജോഷി "ഇഡി പട്ടികയിൽ വരാൻ താങ്കള്‍ (കശപ്പനവർ) എന്തെങ്കിലും (തെറ്റ്) ചെയ്തിട്ടുണ്ടോ?" എന്ന് ചോദിച്ചു. തെറ്റ് ചെയ്തവരാണ് ഇഡിയുടെ ശ്രദ്ധയില്‍പ്പെടുന്നത്, അല്ലാത്തവരല്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു. എംഎല്‍എയുടെ ഈ അവകാശവാദം പ്രശ്‌നങ്ങൾ വഴിതിരിച്ചുവിടാനുള്ള ഗൂഢാലോചനയാണെന്നും പ്രഹ്ലാദ് ജോഷി കൂട്ടിച്ചേർത്തു.
കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ നേടാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കോൺഗ്രസ് എംഎൽഎമാർക്കിടയില്‍ കുതിരക്കച്ചവടം ആരംഭിച്ചിട്ടുണ്ടെന്ന് പ്രഹ്ലാദ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ വിധിന്യായത്തിന് വിരുദ്ധമായി പോകരുതെന്നാണ് ബിജെപിയുടെ ഔദ്യോഗിക നിലപാട്. കോൺഗ്രസിന് ജനവിധി ഉള്ളതിനാൽ അഞ്ച് വർഷം മുഴുവൻ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ ആഭ്യന്തര വിള്ളലുകൾ കാരണം അവർക്ക് അങ്ങനെ ചെയ്യാൻ കഴിയാത്തതിനാൽ, ബിജെപിക്കെതിരെ പ്രസ്താവനകൾ പുറപ്പെടുവിക്കാൻ അവർ എംഎൽഎമാരെ പ്രേരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള തർക്കത്തിനും നേതൃത്വത്തെ ചൊല്ലി പാർട്ടി എംഎൽഎമാർക്കിടയിൽ വർധിച്ചുവരുന്ന അഭിപ്രായ ഭിന്നതകളും മൂലം സംസ്ഥാനത്തെ ഭരണത്തിൽ നേതൃമാറ്റം ഉണ്ടാകുമെന്ന തരത്തില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍, അഭ്യൂഹങ്ങളെ തള്ളി അഞ്ച് വർഷത്തെ ഭരണ കാലാവധി പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. നിയമസഭാംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമോ അതൃപ്തിയോ ഇല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.