ഡൽഹി: ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയെ മാറ്റി. ആർച്ച് ബിഷപ്പ് ലിയോപോൾ ദോജെരേലിയെയാണ് ചുമതലയിൽ നിന്നും മാറ്റിയത്. ക്രൊയേഷ്യയിലെ വത്തിക്കാൻ സ്ഥാനപതിയാണ് പുതിയ നിയമനം. 2021 മുതലാണ് സ്ഥാനപതിയായി പ്രവർത്തനം ആരംഭിച്ചത്. 73 വയസുകാരനായ ആർച്ച് ബിഷപ്പ് രണ്ടു വർഷത്തിനുള്ളിൽ വിരമിക്കും. വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ ദീർഘനാളത്തെ പ്രവർത്തന പാരമ്പര്യമുള്ള ആർച്ച് ബിഷപ്പ് ലിയോപോൾ ദോജെറേലി നിരവധി രാജ്യങ്ങളിൽ വത്തിക്കാൻ സ്ഥാനപതിയായി പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെ സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളിൽ നിർണായക പങ്കുവഹിച്ച വത്തിക്കാൻ സ്ഥാനപതി കൂടിയായിരുന്നു ആർച്ച് ബിഷപ്പ്. ഇദ്ദേഹത്തിന് സീറോ മലബാർ സഭയിലെ ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുമായി ഒരുമിച്ച് പ്രവർത്തിച്ച പരിചയവുമുണ്ട്. ഇന്ത്യയുടെ വത്തിക്കാൻ സ്ഥാനപതി ചുമതലയിൽ നിന്നും മാറിയവർ വത്തിക്കാനിലെ കൂടുതൽ തന്ത്രപ്രധാനമായ ചുമതലകളിൽ ആയിരുന്നു ഇടം പിടി ക്കുക പതിവ്. എന്നാൽ ഇന്ത്യ അപേക്ഷിച്ച് നോക്കുമ്പോൾ തീരെ ചെറിയ ഒരു രാജ്യത്തേക്കാണ് ഇദ്ദേഹത്തിൻ്റെ ചുമതല മാറ്റിയത് എന്നതും ശ്രദ്ധേയമാണ്.