തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റിയതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിലപാട് മാറ്റിയത് നല്ല കാര്യമാണ്. സിപിഐഎമ്മിൻ്റേത് കുറ്റസമ്മതമെന്നും തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്നാണ് നിലപാട് മാറ്റമെന്നും സതീശൻ പറഞ്ഞു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച മുൻ നിലപാടിൽ സിപിഐഎം ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഭക്തജനങ്ങളുടെ മുന്നിൽ സർക്കാർ മുട്ടുകുത്തിയെന്ന് കെ. മുരളീധരൻ പ്രതികരിച്ചു. നവോഥാനത്തിൻ്റെ പേര് പറഞ്ഞ് വിശ്വാസികളുടെ വിശ്വാസങ്ങളെ ഹനിക്കുന്ന രീതിക്ക് തിരിച്ചടിയുണ്ടായി. കൂടുതൽ തിരിച്ചടി ഭയപ്പെട്ടുകൊണ്ടാണ് യൂട്ടേൺ അടിച്ചതെന്നും മുരളീധരൻ വിമർശിച്ചു. നവോഥാന മതിലും അയ്യപ്പ സംഗമവും ഏറ്റില്ല. ഞങ്ങൾ എടുത്ത സ്റ്റാൻഡിലേക്ക് സർക്കാരും എത്തിയിരിക്കുന്നു. ജനഹിതം മനസിലാക്കിയിട്ടാണ് സർക്കാർ യൂടേൺ അടിച്ചത്. സർക്കാരിൻ്റെ ഇരട്ടത്താപ്പ് കോൺഗ്രസ് തുറന്നു കാണിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.