

ഡല്‍ഹി: കരൂര്‍ ദുരന്തത്തിന് തന്റെ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് ടിവികെ നേതാവ് വിജയ്. ചോദ്യം ചെയ്യലില്‍ സിബിഐയോടാണ് വിജയ്‌യുടെ മറുപടി. ആറ് മണിക്കൂറാണ് വിജയ്‌യെ സിബിഐ ചോദ്യം ചെയ്തത്.
'ടിവികെയ്ക്ക് ഇതിന് ഉത്തരവാദിത്തമില്ല. ഞാന്‍ വേദി വിട്ടത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ്,' വിജയ് പറഞ്ഞതായി അടുത്ത ടിവികെ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം നാളെ വിജയ് ചോദ്യം ചെയ്യലിന് ഹാജരാവില്ല. പൊങ്കലുമായി ബന്ധപ്പെട്ട് നാളെ ഹാജരാകാനാവില്ലെന്ന് വിജയ് സിബിഐയെ അറിയിച്ചിട്ടുണ്ട്. പൊങ്കലിന് ശേഷമായിരിക്കും വിജയ് സിബിഐക്ക് മുന്നില്‍ ഹാജരാവുകയെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
2025 സെപ്തംബര്‍ 27നായിരുന്നു വിജയ് നയിച്ച ടിവികെയുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത്. 41 പേരുടെ ജീവനാണ് അന്നത്തെ ദുരന്തത്തില്‍ പൊലിഞ്ഞത്.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് പ്രത്യേക വിമാനത്തില്‍ വിജയിയും അഭിഭാഷകരുമടങ്ങുന്ന സംഘം ഡല്‍ഹിയില്‍ സിബിഐക്ക് മുന്നില്‍ ഹാജരായത്. അപകടവുമായി ബന്ധപ്പെട്ട് വിജയിയോട് നിരവധി ചോദ്യങ്ങള്‍ സിബിഐയുടെ പ്രത്യേക ടീം ചോദിച്ചതായാണ് റിപ്പോര്‍ട്ട്. കരൂരില്‍ പരിപാടി നടത്താന്‍ ആരാണ് തീരുമാനിച്ചത്, അതിനെ കുറിച്ച് വിജയ് എപ്പോഴാണ് അറിഞ്ഞത്, കരൂരില്‍ പരിപാടി ആസൂത്രണം ചെയ്യാനും കൈകാര്യം ചെയ്യാനും പാര്‍ട്ടിയില്‍ ആരെയാണ് ഉത്തരവാദിത്തം ഏല്‍പ്പിച്ചത് എന്ന് തുടങ്ങി നിര്‍ണായകമായ ചോദ്യങ്ങളാണ് സിബിഐ ഉദ്യോഗസ്ഥര്‍ ചോദിച്ചത്.
പരിപാടിക്ക് ലഭിച്ച അനുമതികള്‍ എന്തൊക്കെയായിരുന്നുവെന്നും തദ്ദേശ ഭരണകൂടവുമായി മുന്‍കൂട്ടി എന്തെങ്കിലും അപകട സാധ്യത വിലയിരുത്തിയിരുന്നോയെന്നും വിജയിയോട് ഉദ്യോഗസ്ഥര്‍ ചോദിച്ചു. പതിനായിരം പേര്‍ പങ്കെടുക്കുമെന്ന് കണക്കുകൂട്ടിയിരുന്ന പരിപാടിയില്‍ എത്തിയവരുടെ എണ്ണം 30,000 ആയി വര്‍ധിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസുമായും ജില്ലാ ഭരണകൂടവുമായും ഏകോപപ്പിച്ചിരുന്നോയെന്നും ചോദ്യം ഉയര്‍ന്നു.
പങ്കെടുക്കാനെത്തിയവര്‍ക്ക് കുടിവെള്ളവും അകത്തേക്ക് കടക്കാനും പുറത്തിറങ്ങാനും കൃത്യമായ സ്ഥലങ്ങള്‍ ക്രമീകരിച്ചിരുന്നോ, തിരക്കേറിയിയ സ്ഥലത്തു കൂടി കാരവാന്‍ പോകാന്‍ എങ്ങനെയാണ് അനുവാദം ലഭിച്ചത്, വേദിയിലെത്താന്‍ ഏഴ് മണിക്കൂര്‍ വൈകാനുള്ള കാരണം എന്തായിരുന്നു തുടങ്ങി നിര്‍ണായകമായ ചോദ്യങ്ങളും വിജയ്ക്ക് മുന്നില്‍ എത്തി.
നിശ്ചയിച്ച സമയവും വേദിയിലേക്ക് എത്താന്‍ എടുത്ത സമയവും തമ്മില്‍ വലിയ വ്യത്യാസമുണ്ടായത് എന്തുകൊണ്ടാണെന്നായിരുന്നു ചോദ്യം. അപകടത്തെ കുറിച്ച് വിജയ് എപ്പോഴാണ് അറിഞ്ഞതെന്നും വേദിയില്‍ എത്തിയതും പോയതുമായ കൃത്യസമയം എത്രയായിരുന്നു എന്നും ഉദ്യോഗസ്ഥര്‍ ചോദിച്ചു.
വിജയ് എത്താന്‍ വൈകിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് എന്നായിരുന്നു തമിഴ്നാട് പൊലീസ് പറഞ്ഞിരുന്നത്. വിജയിയെ കാത്ത ദീര്‍ഘനേരം ആളുകള്‍ ഇരുന്നതും കൂടുതല്‍ പേര്‍ നിയന്ത്രണാതീതമായി എത്താനും കാരണമായെന്ന് പൊലീസ് പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് ആവശ്യത്തിന് കുടിവെള്ളമോ ഭക്ഷണമോ ടോയ്ലറ്റ് സൗകര്യമോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി.