
ബിഹാറിലെ പ്രത്യേക വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണത്തെ (എസ്‌ഐആർ) വിമർശിച്ച് സുപ്രീം കോടതി. വോട്ടര്‍മാരെ കൂട്ടമായി ഒഴിവാക്കിയാല്‍ ഇടപെടുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ചില നേതാക്കളും സമർപ്പിച്ച ഹർജികളാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.
ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ ഓഗസ്റ്റ് 12ന് വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഓഗസ്റ്റ് 12, 13 തീയതികളിൽ വിശദമായ വാദം കേൾക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ജോയ്‌മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് തടയാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.