

ബെംഗളൂരു: വീട്ടിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയതിന് ഫ്ലിപ്കാർട്ട് ഡെലിവറി ഏജൻ്റിനെതിരെ പരാതിയുമായി യുവതി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളടക്കം യുവതി ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
ടോയ്‌ലറ്റ് ഉപയോഗിക്കാൻ അനുമതി നൽകാതിരുന്നതിനെ തുടർന്നായിരുന്നു ഡെലിവറി ഏജൻ്റ് യുവതിയുടെ ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കയറിയത്. പാഴ്സൽ ഡെലിവർ ചെയ്യാൻ എത്തിയ ഏജൻ്റ് യുവതിയോട് ബാത്റൂം ഉപയോഗിക്കാൻ അനുമതി തേടിയതായും എന്നാൽ താൻ വിസമ്മതിച്ചപ്പോൾ അയാൾ ബലം പ്രയോഗിച്ച് അകത്തുകടന്നതായും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
"ഞാൻ പലതവണ മാന്യമായി ഫ്ലാറ്റിനുള്ളിൽ അപരിചിതരെ അനുവദിക്കില്ലെന്ന് വ്യക്തമായി പറഞ്ഞിരുന്നു. അടിയന്തര സാഹചര്യമായതിനാൽ അടുത്ത വീട്ടിലെ പുരുഷന്മാർ താമസിക്കുന്ന ഫ്ലാറ്റിൽ ചോദിക്കാൻ പോലും ഞാൻ നിർദേശിച്ചു. എന്നാൽ ആവർത്തിച്ച് നിരസിച്ചിട്ടും, അയാൾ ചെരിപ്പുകൾ ഊരിമാറ്റി എൻ്റെ അനുവാദമില്ലാതെ ബലമായി എൻ്റെ വീട്ടിൽ കയറുകയായിരുന്നു" യുവതി പോസ്റ്റിൽ വ്യക്തമാക്കി.
ടോയ്‌ലറ്റിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഇയാൾ തൻ്റെ സ്വകാര്യ ഭാഗങ്ങൾ തനിക്ക് നേരെ പ്രദർശിപ്പിച്ചതായും യുവതി ആരോപിച്ചു. എൻ്റെ സ്വന്തം വീട്ടിൽ ഞാൻ പൂർണമായും അപമാനിക്കപ്പെട്ടതായും സുരക്ഷ ഇല്ലാതായതായും യുവതി വീഡിയോയിൽ പറയുന്നു. ഒരു സ്ത്രീ'വേണ്ട!' എന്ന് പറയുമ്പോൾ അത് ആ സംഭാഷണത്തിൻ്റെ അവസാനമായിരിക്കണമെന്നും ആർക്കും അവളുടെ അതിരുകൾ അവഗണിക്കാനോ അവളുടെ വീട്ടിലേക്ക് ബലപ്രയോഗത്തിലൂടെ കടന്നുവരാനോ അവകാശമില്ലെന്നും അവർ വ്യക്തമാക്കി.
സുരക്ഷ ഭയന്ന് താൻ ക്യാമറ ഓണാക്കിയ ശേഷം പ്രധാന വാതിലിന് പുറത്താണ് നിന്നിരുന്നതെന്നും യുവതി പറയുന്നു. തനിക്ക് ആ സംഭവം കടുത്ത മാനസികാഘാതം ഉണ്ടാക്കിയതായും സ്വന്തം വീട്ടിൽ സുരക്ഷിതത്വമില്ലാത്തതായി തോന്നുകയും ചെയ്തുവെന്ന് അവർ പറഞ്ഞു.
സംഭവത്തിൽ ബെംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചു. ഡെലിവറി ഏജൻ്റിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനാവശ്യമായ മൊഴി വിശദാംശങ്ങൾ പങ്കിടാൻ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.