

ഡൽഹി: ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. 'യുജ്' എന്ന സംസ്കൃത വാക്കിൽ നിന്നാണ് 'യോഗ' ഉണ്ടാകുന്നത്. 'ഒന്നിച്ചുചേർക്കുക' എന്നാണ് ഇതിന്റെ അർഥം. ചിതറിപ്പോകുന്ന നമ്മുടെ ചിന്തകളെ, മനസിനെ, ശരീരത്തോട് ചേർത്തുനിർത്തി പ്രപഞ്ചത്തോട് ഒന്നാകാനുള്ള ശ്രമമാണ് യോഗ.
ശരീരത്തെയും മനസിനെയും ശ്വാസത്തെയും ഒരേ താളത്തിൽ കൊണ്ടുവരിക എന്നതാണ് യോഗയുടെ അടിസ്ഥാനപരമായ ആശയം. അതായത് മനസിന്റെ അനാവശ്യമായ ചിന്തകളെയും അലച്ചിലുകളെയും അടക്കി നിർത്തിക്കൊണ്ട് ബാഹ്യലോകത്തെ തിരക്കുകളിൽ നിന്നും നിന്നും മാറി, ഉള്ളിലേക്ക് ശ്രദ്ധ തിരിച്ച് കോസ്മിക് എനർജിയുമായി കണക്ട് ആവാനുള്ള ശ്രമം. തിരക്കുപിടിച്ച ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ മനസും ശരീരവും ശാന്തമാക്കി വയ്ക്കാൻ വളരെ പ്രായോഗികമായ ഒരു വഴിയാണ് യോഗ. യോഗയിലൂടെ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ നിരവധി നല്ല മാറ്റങ്ങൾ ലോകമെമ്പാടും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്.
കൊൽക്കത്തയിലെ റെഡ് റോഡിലെ പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുക. ലോകത്താകമാനം 2,500 ഇടങ്ങളിലാണ് യോഗാ ദിനത്തോട് അനുബന്ധിച്ച് പരിപാടികൾ നടക്കുന്നത്. രാജ്യത്തെ നൂറിലധികം സാംസ്കാരിക കേന്ദ്രങ്ങളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തും യോഗാ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കും. ആരോഗ്യ മന്ത്രി കെ. മുരളീധരനാണ് സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുക.