
വയനാട് ചൂരൽമലയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനായി ചാലിയാറിലെ മണൽത്തിട്ടകൾ കേന്ദ്രീകരിച്ച് വിശദമായി തെരച്ചിൽ നടത്തുമെന്ന് മന്ത്രി കെ. രാജൻ. നാളെ തെരച്ചിലിൻ്റെ ഒരു ഘട്ടം മാത്രമാണ് അവസാനിക്കുന്നത്. ദുഷ്കരമായ സാഹചര്യങ്ങളിലേക്ക് സന്നദ്ധ പ്രവർത്തകർ സ്വയം തെരച്ചിലിന് പോകരുതെന്നും, അധികൃതരുടെ അനുവാദത്തോടെ മാത്രമേ ഈ മേഖലകളിലേക്ക് പോകാൻ പാടുള്ളൂവെന്നും കെ. രാജൻ പറഞ്ഞു.
മുല്ലപ്പെരിയാർ ഡാമിനെ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്നും, ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റ് അധികൃതരും നൽകുന്ന മുന്നറിയിപ്പുകൾ മാത്രമാണ് കണക്കിലെടുക്കേണ്ടത് എന്നും മന്ത്രി വിശദീകരിച്ചു. പലരും 2018ലെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്ററുകൾ വീണ്ടും പങ്കുവെച്ച് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പങ്കുവെച്ചു.
അതേസമയം, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വയനാട് ഉരുൾപൊട്ടൽ ബാധിച്ച ചൂരൽമലയിലും ദേശീയ പതാക ഉയർത്തി. വാർഡ് മെമ്പർ സുകുമാരന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. പൊലീസ്, ഫയർ ഫോഴ്‌സ്, ആർമി സേനാംഗംങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. അഞ്ച് ശരീര ഭാഗങ്ങളാണ് ഇന്ന് സംസ്കരിക്കുന്നത്.