
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിവൈകാരികമായായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. മുല്ലപ്പെരിയാർ ഡാം നിലനിൽക്കുന്നത് ഹൃദയത്തിൽ ഇടിമുഴക്കം പോലെയെന്നും പൊട്ടിയാൽ ആര് ഉത്തരം തരുമെന്നും സുരേഷ് ഗോപി ചോദിച്ചു. ഇനിയൊരു അപകടമുണ്ടായാൽ നമുക്ക് കണ്ണീരിൽ മുങ്ങിത്താഴാനാവില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് മുല്ലപെരിയാർ ഡാമിൻ്റെ സുരക്ഷിതത്വം സംബന്ധിച്ച് നവ മാധ്യമങ്ങളിൽ അടക്കം ചർച്ച ഉയർന്നത്. പിന്നാലെ ശക്തമായ പ്രതിഷേധവുമായി മുല്ലപ്പെരിയാർ സംയുക്ത സമര സമിതി രംഗത്തെത്തിയിരുന്നു. മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിൽ ഉടൻ ചർച്ച നടത്തി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് മുല്ലപ്പെരിയാർ സംയുക്ത സമര സമിതിയുടെ ആവശ്യം. കേരളത്തിലെ കാലാവസ്ഥ വ്യതിയാനമാണ് വിഷയത്തെ വീണ്ടും ചർച്ചയിലേക്ക് എത്തിക്കുന്നതെന്ന് നേതാക്കൾ പറയുന്നു. രാഷ്ട്രീയ ലാഭം ഉണ്ടാക്കാതെ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും സമര സമിതി ഭാരവാഹികൾ പറഞ്ഞു.
മഴക്കാലം എത്തുമ്പോൾ മാത്രം ചർച്ചയാവുന്ന ഒരു സീസണൽ വിഷയമാണ് മുല്ലപ്പെരിയാർ ഡാമെന്ന പരാതിയാണ് നേതാക്കൾ ഉന്നയിക്കുന്നത്. 2014 ലാണ് ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാടിന് സുപ്രീം കോടതി അനുമതി നൽകിയത് . 136 അടിയിൽ തമിഴ്നാട് സ്പിൽവേ ഷട്ടറുകൾ ഉയർത്തണമെന്നും നിർദേശമുണ്ട്. എന്നാൽ ജലനിരപ്പ് 152 അടിയാക്കണമെന്നാണ് തമിഴ് നാടിൻ്റെ വാദം. പുതിയ ഡാം പ്രയോഗികമല്ലെന്നും തമിഴ്നാട് വാദിക്കുന്നു.
അതേസമയം മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന തീരുമാനത്തിൽ നിന്ന് കേരളം പിന്നോട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കേരളവും തമിഴ്നാടും വൈരികളായി നിൽക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ഭീതി ജനിപ്പിക്കുന്നതാകരുതെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിൻ്റെ സുരക്ഷ മുന്‍ നിര്‍ത്തി പുതിയ ഡാമിനായി 1400 കോടി രൂപയുടെ കരട് രൂപരേഖയാണ് കേരള സർക്കാർ സമർപ്പിച്ചിരിക്കുന്നത്. പുതിയ ഡാമെന്ന കേരളത്തിൻ്റെ നിർദേശത്തോട് തമിഴ്നാട് കർഷക സംഘടനാ നേതാക്കൾ ഉൾപ്പെടെ എതിർപ്പുമായി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഡാമിനോട് ചേർന്നുള്ള ജനവസമേഖലയായ വണ്ടിപ്പെരിയാർ, വള്ളക്കടവ്, ചപ്പാത്ത്, ഉപ്പുതറ തുടങ്ങിയ മേഖലയിലെ ജനങ്ങൾ ഇന്നും ഡാമിൻ്റെ സുരക്ഷയെ ആശങ്കയോടെയാണ് കാണുന്നത്. പ്രശ്ന പരിഹാരം ഉടൻ വേണമെന്നും ജനങ്ങൾ ആവർത്തിക്കുന്നു.
എന്നാൽ ഇത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പരിമിതികൾ ഉണ്ടെന്നും റോഷി അഗസ്റ്റിൻ ചൂണ്ടികാട്ടി. മുല്ലപ്പെരിയാർ ഡാമിനെ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്നും, ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റ് അധികൃതരും നൽകുന്ന മുന്നറിയിപ്പുകൾ മാത്രമാണ് കണക്കിലെടുക്കേണ്ടത് എന്നും മന്ത്രി കെ രാജൻ വ്യാഴാഴ്ച പറഞ്ഞിരുന്നു.