തിരികെ ജോലിയിൽ പ്രവേശിക്കണം, സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതൊക്കെ ചെയ്യും: ഡോക്ടർമാർക്ക് ഉറപ്പുമായി കേന്ദ്രം

ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സമരം ചെയ്യുന്ന ഡോക്ടർമാരോട് അത് അവസാനിപ്പിക്കണമെന്നും തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചത്
തിരികെ ജോലിയിൽ പ്രവേശിക്കണം, സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതൊക്കെ ചെയ്യും: ഡോക്ടർമാർക്ക് ഉറപ്പുമായി കേന്ദ്രം
Published on


ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന ഉറപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ നിർദേശിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിയിലൂടെ മന്ത്രാലയം വ്യക്തമാക്കി. കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി ഡോക്ടർമാർ പ്രതിഷേധം നടത്തുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ.

ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഡൽഹിയിലെ ഗവൺമെൻ്റൽ മെഡിക്കൽ കോളേജുകളിലെയും ആശുപത്രികളിലെയും റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷനുകളുടെ പ്രതിനിധികൾ എന്നിവർ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രസ്താവന ഇറക്കിയത്.

ജോലിസ്ഥലത്തെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയും പ്രശ്നങ്ങളും സംബന്ധിച്ച ആശങ്കകൾ അസോസിയേഷനുകൾ അറിയിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും, ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിനായി 26 സംസ്ഥാനങ്ങളിൽ ഇതിനകം നിയമനിർമാണം നടത്തിയതായും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ സംസ്ഥാന സർക്കാരുകൾ ഉൾപ്പടെ എല്ലാ പ്രതിനിധികൾക്കും അവരുടെ നിർദേശങ്ങൾ കമ്മിറ്റിയുമായി പങ്കിടാനും അവസരം ലഭിക്കും.

ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സമരം ചെയ്യുന്ന ഡോക്ടർമാരോട് അത് അവസാനിപ്പിക്കണമെന്നും തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com