
എന്തും ചെയ്യാനും പരീക്ഷിക്കാനുമുള്ള ഇടമല്ല പശ്ചിമഘട്ടമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കർഷക ദിനത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് കൃഷിമന്ത്രി പശ്ചിമഘട്ടത്തെ കുറിച്ച് സംസാരിച്ചത്. പശ്ചിമഘട്ടത്തിലെ കൃഷിയുടെ കാര്യങ്ങൾ ഗൗരവത്തിൽ കാണണമെന്നും വയനാടിന് പ്രത്യേക കാർഷിക രീതി വേണമെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലും, ഉരുൾപൊട്ടലുകളും ഉണ്ടാകാത്ത തരത്തിൽ എങ്ങനെ കാർഷിക പ്രവർത്തനം നടത്താമെന്ന് പരിശോധിക്കുമെന്നും ഇതിന് വിദഗ്ധാഭിപ്രായം തേടുമെന്നും മന്ത്രി പ്രസാദ് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും കർഷക ദിനാശംസകൾ നേർന്നു. വയനാട് ദുരന്തത്തിൻ്റെ നടുക്കം വിട്ടുമാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉരുൾപൊട്ടലിൽ ഉറ്റവരേയും ഉടയവരേയും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ ധാരാളം കർഷകരുണ്ട്. പ്രകൃതി ദുരന്തങ്ങളിൽ കിടപ്പാടവും കൃഷിയിടവും ഇല്ലാതാകുന്ന കർഷകരെയും ചേർത്തുപിടിക്കാൻ നമുക്കാവണം. കാർഷിക അഭിവൃദ്ധിക്കായി സമഗ്രമായ കർമ പദ്ധതികൾ ആവിഷ്കരിക്കാനും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.