ജനപ്രിയമാകുമോ കേന്ദ്ര ബജറ്റ്? പ്രതീക്ഷകൾ ഇങ്ങനെ...

ജനപ്രിയമാകുമോ കേന്ദ്ര ബജറ്റ്? പ്രതീക്ഷകൾ ഇങ്ങനെ...

അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹിക ക്ഷേമ പദ്ധതികൾക്കും ബജറ്റ് കൂടുതൽ ഊന്നൽ നൽകുമെന്ന് വിദഗ്ധർ കരുതുന്നു
Published on

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23-ന് ലോക്‌സഭയിൽ അവതരിപ്പിക്കുവാനൊരുങ്ങുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കേറ്റ കനത്ത ആഘാതത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ജനപ്രിയ തീരുമാനങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും ബജറ്റെന്നാണ് പ്രതീക്ഷ.

ഇളവുകളും സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധികളും ഉയർത്തുന്നതുൾപ്പെടെ ആദായനികുതിയിലും മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് കണക്ക് കൂട്ടൽ. നിലവിൽ 50,000 രൂപയായി നിശ്ചയിച്ചിരിക്കുന്ന പുതിയ നികുതി വ്യവസ്ഥയിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി സർക്കാർ ഉയർത്തിയേക്കുമെന്നാണ് വിദഗ്ധരുടെ അനുമാനം. പുതിയ നികുതി വ്യവസ്ഥയിൽ നിലവിൽ 3 ലക്ഷം രൂപയായ അടിസ്ഥാന ഇളവ് പരിധി ചുരുങ്ങിയത് 4 ലക്ഷം രൂപയെങ്കിലുമായി വർധിപ്പിച്ചേക്കും. എല്ലാ വ്യക്തിഗത നികുതിദായകർക്കും വിപുലമായ നികുതി ഇളവ് വാഗ്ദാനം ചെയ്ത് ഇത് 5 ലക്ഷം രൂപയായി ഉയർത്തണമെന്നാണ് വിദഗ്ധരുടെ നിർദേശം.

ഇതിന് പുറമേ അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹിക ക്ഷേമ പദ്ധതികൾക്കും ബജറ്റ് കൂടുതൽ ഊന്നൽ നൽകുമെന്ന് വിദഗ്ധർ കരുതുന്നു. 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള നികുതിദായകർ ഇപ്പോഴും പഴയ നികുതി വ്യവസ്ഥയിൽ തന്നെയാണ് തുടരുന്നത്. പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറുവാൻ അവരെ പ്രേരിപ്പിക്കുന്ന ബജറ്റ് കൂടിയായിരിക്കും ഇത്തവണത്തേത്. 15 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 25% നികുതി നിരക്കിൽ ഒരു പുതിയ സ്ലാബ് അവതരിപ്പിച്ചേക്കും.

ഈ ബജറ്റിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. നികുതിയിളവുകൾ മുതൽ താങ്ങാനാവുന്ന ഭവന സംരംഭങ്ങളും ഭൂമിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന.

കാർഷിക-അടിസ്ഥാന മേഖലകൾക്ക് പരി​ഗണന കൂട്ടിയ ജനപ്രിയ ബജറ്റു കൂടിയായിരിക്കും ഇത്. അടിസ്ഥാന മേഖലയുടെ വികസനത്തിനൊപ്പം ഹെൽത്ത് കെയർ നിക്ഷേപങ്ങൾക്കും പ്രാധാന്യം ലഭിച്ചേക്കും. ലോക ശരാശരി നോക്കിയാൽ ജിഡിപിയുടെ 10-17 ശതമാനം വരെ ഹെൽത്ത് കെയർ മേഖലയ്ക്ക് മാറ്റിവെക്കുമ്പോൾ ഇന്ത്യയുടേത് 2 മുതൽ 2.5 ശതമാനം മാത്രമാണ്. പാൻഡമികിന്റെ കൂടി അനുഭവത്തിൽ ഇത് മാറ്റാനുള്ള ശ്രമം ബജറ്റിലുണ്ടായേക്കും.

2020ലെ പുതിയ വിദ്യാഭ്യാസ നയം എല്ലാ ബിരുദ പ്രോഗ്രാമുകളിലും തൊഴിലധിഷ്ഠിത കോഴ്സുകൾ വിഭാവനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ തൊഴിലധിഷ്ഠിത പരിശീലനത്തിനും അപ്രൻ്റീസ്ഷിപ്പിനും ബജറ്റിൽ ഊന്നൽ നൽകിയേക്കും.
കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിക്കുന്നതായിരുന്നു ഇടക്കാല ബജറ്റ്. പക്ഷേ അതുകൊണ്ട് കർഷകരുടെ വോട്ട് കിട്ടിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ആ തിരിച്ചടി ഉൾക്കൊണ്ട് കാർഷിക മേഖലയ്ക്കു വലിയ പദ്ധതികളാണ് ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നത്.

News Malayalam 24x7
newsmalayalam.com