

നൈജീരിയയിലെ വടക്കുകിഴക്കൻ യോബെ സംസ്ഥാനത്ത് യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 25 പേർ മരിച്ചു. 14 പേരെ കാണാതായി. ശനിയാഴ്ച പ്രാദേശിക സമയം രാത്രി 8 മണിക്ക് മുമ്പായിരുന്നു അപകടം. ജിഗാവ സംസ്ഥാനത്തെ അടിയാനി ഗ്രാമത്തിൽ നിന്ന് പുറപ്പെട്ട വലിയ കനോ, യോബെയിലെ ഗാർബിയിലേക്കുള്ള യാത്രാമധ്യേയാണ് മറിഞ്ഞത്.
കപ്പലിൽ 52 യാത്രക്കാരുണ്ടായിരുന്നതായി യോബെ സ്റ്റേറ്റ് എമർജൻസി മാനേജ്മെൻ്റ് ഏജൻസി തലവൻ മുഹമ്മദ് ഗോജെ പറഞ്ഞു.13 പേരെ രക്ഷപ്പെടുത്തിയതായും ഗോജെ വ്യക്തമാക്കി. കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അയൽ പട്ടണങ്ങളിൽ നിന്നുള്ള പ്രാദേശിക സന്നദ്ധപ്രവർത്തകരും സുരക്ഷാ ഏജൻസികളും സംഭവസ്ഥലത്ത് എത്തിച്ചേർന്നതായും ഗോജെ അറിയിച്ചു.
ബോട്ടിലെ ചോർച്ചയാണ് അപകട കാരണമെന്ന് ജിഗാവ സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചു. വ്യാപാരത്തിന് ശേഷം തിരിച്ച് പോയവരാണ് അപകടത്തിൽ പെട്ടവരിലേറെയും. രാത്രി യാത്രകളും അമിതഭാരവും നിരോധിക്കുന്ന സുരക്ഷാ നിയമങ്ങൾ പാലിച്ചിരുന്നില്ലെനന്നും സംസ്ഥാന പൊലീസ് വക്താവ് ലാവൻ ആദം പറഞ്ഞു.
സുരക്ഷാ സംവിധാനങ്ങളില്ലാതെ കപ്പലുകൾ പ്രവർത്തിക്കുന്നത് പതിവായതിനാൽ നൈജീരിയയിൽ ഇത്തരം അപകടങ്ങൾ അടിക്കടി ഉണ്ടാകാറുണ്ട്. കഴിഞ്ഞ, സെപ്റ്റംബറിൽ, മധ്യ നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് ഒരു മരക്കുറ്റിയിൽ ഇടിച്ച് അമിതഭാരം കയറ്റിയ ബോട്ട് മുങ്ങി ഉണ്ടായ അപകടത്തിൽ 60 പേർ മരിച്ചിരുന്നു.